കൊച്ചി: അടിക്കടി രാഷ്ട്രീയവിവാദങ്ങളും ആരോപണ, പ്രത്യാരോപണങ്ങളുമുയർന്ന പ്രചാരണത്തിനൊടുവിൽ കേരളം ഇന്ന് വിധിയെഴുതുന്നു. 2.71 കോടി വോട്ടർമാർ വിധി നിശ്ചയിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് രാവിലെ ഏഴുമണിക്ക് ആരംഭിച്ചു. വൈകീട്ട് ആറുമണി വരെയാണ് വോട്ടെടുപ്പ്. ആറുമണിക്കും വോട്ടുചെയ്യാനുള്ളവരുടെ വരിയുണ്ടെങ്കിൽ അവസാനമുള്ളയാൾക്കുവരെ സ്ലിപ് നൽകും. ആറുമണിക്ക് ശേഷം വരുന്നവരെ പ്രവേശിപ്പിക്കില്ല.
Also Read:ശബരിമല: സ്ത്രീകളുടെ ജൈവീകമായ അവസ്ഥയെ അയിത്തമായി കാണുന്നത് വിവേചനമല്ലേയെന്ന് സുപ്രീം കോടതി
പൊള്ളുന്ന ചൂടാണെങ്കിലും ഇത്തവണ പോളിങ് ശതമാനം 85-നു മുകളിലെത്തിക്കാനാണ് തെരഞ്ഞെടുപ്പ് കമ്മിഷന്റെ ശ്രമം. ഉത്സവപ്രതീതിയിലാണ് വോട്ടെടുപ്പ്. 24 ഓക്‌സിലറിയടക്കം 30,495 ബൂത്തുകൾ സജ്ജമാക്കി. 1.46 ലക്ഷം ഉദ്യോഗസ്ഥരാണ് തെരഞ്ഞെടുപ്പ് ചുമതലകൾ വഹിക്കുന്നത്.
ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ 18-19 പ്രായത്തിലുള്ള4,66,408 കന്നിവോട്ടർമാരുണ്ട്. 2040 പ്രശ്‌നബാധിത ബൂത്തുകളാണ് സംസ്ഥാനത്തുള്ളത്. ഇവിടെ പ്രത്യേക സുരക്ഷയുണ്ടാകും. ആകെ 883 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്.
തെരഞ്ഞെടുപ്പ് ജോലിക്കുള്ള ഉദ്യോഗസ്ഥരിൽ നല്ലൊരുവിഭാഗത്തിനും തപാൽവോട്ട് ചെയ്യാനായില്ലെന്ന ജീവനക്കാരുടെ സംഘടനകളുടെ പ്രതിഷേധത്തിനിടെയാണ് വോട്ടെടുപ്പ്. അടിയൊഴുക്കുകളും നിശ്ശബ്ദവോട്ടർമാരുടെ മനസ്സിലിരിപ്പും ആർക്ക് അനുകൂലമാകുമെന്ന ആശങ്കയാണ് മുന്നണികൾക്ക്.
പത്തുവർഷത്തെ ഭരണനേട്ടങ്ങൾ ഉയർത്തിക്കാട്ടി തുടർഭരണം പ്രതീക്ഷിക്കുകയാണ് ഇടതുമുന്നണി. എന്നാൽ, സർക്കാരിനെതിരായ ഭരണവിരുദ്ധവികാരം അനുകൂലമാകുമെന്നും ഭരണമാറ്റം ഉണ്ടാകുമെന്നുമാണ് യു.ഡി.എഫിന്റെ കണക്കുകൂട്ടൽ. നിയമസഭയിൽ ഒരിക്കൽ പൂട്ടിപ്പോയ അക്കൗണ്ട് തുറക്കാമെന്ന ആത്മവിശ്വാസത്തിലാണ് എൻ.ഡി.എ.



































