തിരുവനന്തപുരം: സംസ്ഥാനത്ത് ഹോം വോട്ടിംഗിന് തുടക്കമായി. കഴിഞ്ഞ ദിവസം രാവിലെ എട്ടു മണിക്ക് ആരംഭിച്ച ഹോം വോട്ടിംഗ് രാത്രി എട്ട് വരെ തുടർന്നു. പ്രായമായവർക്കും അവശരായവർക്കും വേണ്ടിയാണ് സംസ്ഥാനത്ത് ഹോം വോട്ടിംഗ് സംവിധാനം ഒരുക്കിയത്. ഇന്നലെ മാത്രം 10,922 പേർ ഹോം വോട്ടിംഗ് ചെയ്തതായി തെരഞ്ഞെടുപ്പ് കമീഷൻ അറിയിച്ചു.
കമീഷന്റെ കണക്ക് പ്രകാരം 85 വയസ്സിന് മുകളിലുള്ള 7561 പേരും ശാരീരിക പരിമിതിയുള്ള 3361 പേരും വോട്ട് ചെയ്തു. സംസ്ഥാനത്ത് 2,07,757 പേരാണ് ഹോം വോട്ടിങ്ങിനായി അപേക്ഷിച്ചിട്ടുള്ളത്. 85 വയസ്സ് പിന്നിട്ട മുതിർന്ന പൗരന്മാർക്കും 40 ശതമാനത്തിലധികം വൈകല്യമുള്ള ഭിന്നശേഷിക്കാർക്കുമായാണ് ഹോം വോട്ടിംഗ്. ഒരു ലക്ഷത്തി നാൽപത്തയ്യായിരത്തിൽ അധികം വോട്ടർമാർ കേരളത്തിൽ ഹോം വോട്ടിംഗ് നടത്തുമെന്നാണ് കരുതുന്നത്.
നേരത്തെ പേര് നൽകിയവരുടെ വീടുകളിൽ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ, സുരക്ഷ ഉദ്യോഗസ്ഥർ, വീഡിയോഗ്രാഫർ, മൈക്രോ ഒബ്സർവർ എന്നിവടരടങ്ങുന്ന സംഘം എത്തിയാണ് ഹോം വോട്ടിംഗ് രേഖപ്പെടുത്തുന്നത്. വോട്ടർ ഐഡി കാർഡ് പരിശോധിച്ചുറപ്പാക്കി, താത്കാലിക പോളിങ് സ്റ്റേഷൻ സജ്ജീകരിച്ചാണ് വോട്ടെടുപ്പ് നടത്തുന്നത്. ബാലറ്റുകൾ സീൽഡ് കവറുകളിലേക്ക് മാറ്റി പെട്ടിയിലേക്ക് ഇടും. നാലാം തീയതി വരെയാണ് ഹോം വോട്ടിങ്ങിനുള്ള സൗകര്യം.






























