തിരുവനന്തപുരം.തിരഞ്ഞെടുപ്പ് കമ്മീഷന്റെ കത്തിൽ ബി.ജെ.പി സീല്‍ പതിച്ച സംഭവത്തിൽ കൂടുതൽ നടപടിയുമായി കമ്മീഷൻ.രണ്ടു ഉദ്യോഗസ്ഥരെ തിരഞ്ഞെടുപ്പ് ചുമതലകളിൽ നിന്ന് മാറ്റി.
സീൽ വിവാദത്തിൽ കടുത്ത വിമർശനങ്ങൾ ഏൽക്കേണ്ടി വന്നതിന് പിന്നാലെ തെരഞ്ഞെടുപ്പ് കമ്മീഷൻ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. അഡീഷണൽ സി.ഇ.ഒ പി.ബി.നൂഹിനായിരുന്നു അന്വേഷണ ചുമതല. അന്വേഷണ റിപ്പോർട്ടിൽ രണ്ടു ഉദ്യോഗസ്ഥർക്ക് കൂടി വീഴ്ച സംഭവിച്ചു എന്നാണ് കണ്ടെത്തൽ. ഡെപ്യൂട്ടി . സി.ഇ.ഒ, സെക്ഷൻ ഓഫീസർ എന്നിവർക്ക് വീഴ്ചയുണ്ടായി എന്നാണ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിരിക്കുന്നത്.
ഇതിൻറെ അടിസ്ഥാനത്തിലാണ് ഇവരെയും തിരഞ്ഞെടുപ്പ് ചുമതലകളിൽ നിന്ന് മാറ്റി കൊണ്ടുള്ള മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ തീരുമാനം. എന്നാൽ ഇവർക്ക് പറ്റിയ വീഴ്ച എന്താണെന്ന് ഔദ്യോഗിക വിശദീകരണത്തിൽ ഇല്ല. ഇതുമായി ബന്ധപ്പെട്ട ഫയൽ കൈകാര്യം ചെയ്ത ജൂനിയർ ലെവൽ ഉദ്യോഗസ്ഥനെ നേരത്തെ സസ്പെൻഡ് ചെയ്തിരുന്നു. അതേസമയം, വിവാദത്തിൽ ഉന്നത തല അന്വേഷണം ആവശ്യപ്പെട്ട് ബിജെപി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. സംസ്ഥാന സർക്കാർ നടത്തിയ ഗൂഢാലോചനയുടെ ഫലമായാണ് വിവാദമുണ്ടായതെന്നും ഇതിൽ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ അടക്കം പങ്കാളിയായിട്ടുണ്ടെന്ന സംശയമുണ്ടെന്നും ബിജെപി ആരോപിച്ചു.
ക്ലെറിക്കൽ പിഴവ് എന്ന് ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് കമ്മീഷൻ നേരത്തെ സസ്‌പെൻഡ് ചെയ്ത ഉദ്യോഗസ്ഥൻ എൻജിഒ യൂണിയൻ നേതാവാണെന്നാണ് ബിജെപിയുടെ ആക്ഷേപം. കൂടുതൽ കടുത്ത നടപടികളിലേക്ക് കടക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ തയ്യാറാകാത്തതോടെ വിഷയം രാഷ്ട്രീയമായി ഉപയോഗിക്കാനാണ് ബിജെപി നീക്കം.





































