കൊച്ചി.ശബരിമല സ്വർണ്ണക്കൊള്ള കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കേസിൻ്റെ അന്വേഷണ പുരോഗതി സംബന്ധിച്ച നിർണ്ണായക വിവരങ്ങൾ പ്രത്യേക അന്വേഷണസംഘം കോടതിയെ അറിയിക്കും. മാർച്ച് 31-നകം അന്തിമ റിപ്പോർട്ട് നൽകുമെന്ന് നേരത്തെ അറിയിച്ചിരുന്നെങ്കിലും, ജംഷഡ്പൂരിലെ നാഷണൽ മെറ്റലർജിക്കൽ ലാബോറട്ടറിയിലേക്ക് അയച്ച 36 സ്വർണ്ണ സാമ്പിളുകളുടെ ശാസ്ത്രീയ പരിശോധനാ ഫലം ഇതുവരെ ലഭിക്കാത്തതിനാൽ അന്വേഷണസംഘം കൂടുതൽ സമയം തേടിയേക്കും.
ഈ ഫലം ലഭിച്ച ശേഷം പ്രതികളെ ഒരിക്കൽ കൂടി ചോദ്യം ചെയ്യേണ്ടതുണ്ടെന്നും അതിന് ശേഷമേ അന്തിമ റിപ്പോർട്ട് സമർപ്പിക്കാനാകൂ എന്നും എസ്.ഐ.ടി കോടതിയെ ധരിപ്പിക്കും. അതേസമയം, കൊടിമര പുനപ്രതിഷ്ഠയുമായി ബന്ധപ്പെട്ട പ്രാഥമിക അന്വേഷണ റിപ്പോർട്ട് വിജിലൻസ് ഇന്ന് സമർപ്പിക്കും. വഴിപാടായി ലഭിച്ച സ്വർണ്ണത്തിന്റെ അളവിൽ പ്രാഥമികമായി വ്യത്യാസങ്ങൾ കണ്ടെത്താത്ത സാഹചര്യത്തിൽ, കേസിൽ വിശദമായ അന്വേഷണം വേണോ എന്ന കാര്യത്തിൽ ജസ്റ്റിസുമാരായ രാജാ വിജയരാഘവൻ, കെ.വി. ജയകുമാർ എന്നിവരടങ്ങിയ ദേവസ്വം ബെഞ്ച് ഇന്ന് തീരുമാനമെടുത്തേക്കും.
































