കോഴിക്കോട്. സൈബർ സെക്യൂരിറ്റി വിദഗ്ധൻ വിനോദ് ഭട്ടതിരിപ്പാടിൻ്റെ വീട്ടിൽ മോഷണം. അഴകൊടി ക്ഷേത്രത്തിന് സമീപം അടച്ചിട്ട വീട് കുത്തി തുറന്ന് 21 പവൻ സ്വർണം കവർന്നു. വിനോദ് ഭട്ടതിരിപ്പാടും കുടുംബവും ഗുരുവായൂരിൽ പോയ സമയത്തായിരുന്നു സംഭവം.
നിരവധി കേസുകളിൽ അന്വേഷണത്തിന് സഹായകമായ തെളിവുകൾ നൽകിയ, ലോക്നാഥ് ബെഹ്റയുടെ കാലത്തെ സർക്കാരിൻ്റെ സൈബർ സെക്യൂരിറ്റി വിദഗ്ധനായിരുന്ന വിനോദ് ഭട്ടതിരിപ്പാടിൻ്റെ വീട്ടിലാണ് മോഷണം.
ഗുരുവായൂരിലേക്ക് രാവിലെ പോയ വീട്ടുകാർ വൈകിട്ട് നാല് മണിയോടെ തിരിച്ചെത്തിയപ്പോൾ കണ്ടത് വീടിൻ്റെ മുൻഭാഗത്തെ വാതിൽ കുത്തിത്തുറന്നത്. പിന്നാലെ പരിശോധിച്ചപ്പോഴാണ് വീടിൻ്റെ മുകൾ നിലയിലെ അലമാരയിൽ സൂക്ഷിച്ച 21 പവൻ സ്വർണം നഷ്ടമായത് ശ്രദ്ധയിൽപ്പെട്ടത്.
also read:
സംഭവത്തിൽ നടക്കാവ് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. വീടിന് സമീപത്തെ സിസിടിവിയിൽ സംശയാസ്പദമായി ഒരാളുടെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. ഇയാൾ തന്നെയാണോ മോഷണം നടത്തിയതെന്ന് പൊലീസ് പരിശോധിക്കുകയാണ്. രണ്ട് മാസം മുൻപും വിനോദ് ഭട്ടതിരിപ്പാടിൻ്റെ വീട്ടിൽ മോഷണം നടന്നിരുന്നു. അന്ന് മുറ്റത്ത് വച്ചിരുന്ന ഉരുളിയാണ് കള്ളൻ മോഷ്ടിച്ചത്. പിറ്റേ ദിവസവും സമാന സാഹചര്യത്തിൽ വീട്ടുപറമ്പിൽ കണ്ട മോഷ്ടാവിനെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. സംഭവത്തിൽ കൂടുതൽ സിസിടിവികൾ കേന്ദ്രീകരിച്ചാണ് പൊലീസിൻ്റെ അന്വേഷണം.


































