Home News Breaking News അടൂര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ സാമ്പത്തിക ക്രമക്കേട് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബാങ്ക് പ്രസിഡന്റ് അടൂര്‍ മുന്‍ എംഎല്‍എയും...

അടൂര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ സാമ്പത്തിക ക്രമക്കേട് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബാങ്ക് പ്രസിഡന്റ് അടൂര്‍ മുന്‍ എംഎല്‍എയും സിപിഎം സംസ്ഥാന സമിതിയംഗവുമായിരുന്ന ആര്‍.ഉണ്ണിക്കൃഷ്ണ പിള്ളയുടെ ഭാര്യ പൊന്‍താമരപിള്ള രാജി വച്ചു

Advertisement

പത്തനംതിട്ട: സിപിഎം നേതൃത്വം നല്‍കുന്ന അടൂര്‍ സര്‍വീസ് സഹകരണ ബാങ്കില്‍(പി ടി 142) 75 ലക്ഷം രൂപയുടെ സാമ്പത്തിക ക്രമക്കേട് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബാങ്ക് പ്രസിഡന്റ് രാജി വച്ചു. അടൂര്‍ മുന്‍ എംഎല്‍എയും സിപിഎം സംസ്ഥാന സമിതിയംഗവുമായിരുന്ന ആര്‍.ഉണ്ണിക്കൃഷ്ണ പിള്ളയുടെ ഭാര്യ പൊന്‍താമര പിള്ളയാണ് പ്രസിഡന്റ് സ്ഥാനം രാജിവച്ചത്.

അഴിമതിക്ക് കൂട്ട് നില്‍ക്കാന്‍ കഴിയാത്തതിനാല്‍ ബാങ്കിന്റെ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് രാജി വെയ്ക്കുന്നുവെന്നും ബാങ്കില്‍ 75 ലക്ഷം രൂപയുടെ ക്രമക്കേട് നടന്നുവെന്നും അത് സൂചിപ്പിച്ചിട്ടും പാര്‍ട്ടി നടപടി എടുക്കുന്നില്ലെന്നും പൊന്‍താമര ആരോപിച്ചു. കഴിഞ്ഞ ഭരണ സമിതി മുതലുള്ള ക്രമക്കേടുകളാണ് നിലവില്‍ ഇത്രയും വലിയ തുകയില്‍ എത്തി നില്‍ക്കുന്നതെന്ന് പൊന്‍താമര പിള്ള ആരോപിച്ചു. ബാങ്ക് മുന്‍ പ്രസിഡന്റും പാര്‍ട്ടി അടൂര്‍ ഏരിയാ കമ്മിറ്റിയംഗവുമായ പി.രവീന്ദ്രന്റെ നേതൃത്വത്തിലാണ് ക്രമക്കേട് നടന്നതെന്നാണ് ആരോപണം.

നിക്ഷേപത്തുകയില്‍ നിന്നുള്‍പ്പടെ 75 ലക്ഷം രൂപ കാണാതായിട്ടുണ്ടെന്ന് പൊന്‍താമര പിള്ള വ്യക്തമാക്കി. ഒരു വര്‍ഷം മുന്‍പാണ് പൊന്‍താമര പ്രസിഡന്റായത്. അനധികൃതമായി ലോണ്‍ നല്‍കിയതായി പരിശോധനയില്‍ കണ്ടെത്തിയതായും അഴിമതിക്ക് കൂട്ട് നില്‍ക്കാത്തതിന് തനിക്കെതിരെ നാളെ അവിശ്വാസ പ്രമേയം കൊണ്ടുവരാനാണ് ബോര്‍ഡിലെ മറ്റംഗങ്ങളുടെ നീക്കമെന്നും ഇവര്‍ പറഞ്ഞു. പത്തനംതിട്ട പ്രസ് ക്ലബില്‍ വാര്‍ത്താസമ്മേളനത്തിലാണ് പൊന്‍താമര പിള്ള ആരോപണങ്ങളുന്നയിച്ചത്. മഹിളാ അസോസിയേഷന്‍ നേതാവ് കൂടിയാണ് പൊന്‍താമര പിള്ള.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here