മലപ്പുറം.സ്ഥാനാർഥികളെ കിട്ടാതെ മലപ്പുറത്ത് LDF ൽ കടുത്ത ആശങ്ക. താനൂരിലും വള്ളിക്കുന്നിലും സ്ഥാനാർഥിയായില്ല. യു.ഡി.എഫിലെ അതൃപ്തരെ തിരയുകയാണ് മുന്നണി. അതിനിടെ മഞ്ചേരിയിൽ സ്വതന്ത്ര സ്ഥാനാർഥിയെ പരിഗണിച്ചതിലും മങ്കടയിൽ സ്ഥാനാർത്ഥി പ്രചരണം തുടങ്ങാത്തതിലും എൽഡിഎഫിൽ അസ്വാരസ്യം ഉയരുന്നുണ്ട്..
നാമനിർദ്ദേശപത്രിക സമർപ്പണം അവസാനിക്കാൻ രണ്ടു ദിവസം മാത്രം ശേഷിക്കേയും സ്ഥാനാർത്ഥികൾക്കായുള്ള തിരച്ചിലിലാണ് എൽ.ഡി.എഫ്. സിറ്റിംഗ് സീറ്റായ താനൂരിലും വള്ളിക്കുന്നിലും ഇതുവരെ ആളെ കിട്ടിയിട്ടില്ല. മന്ത്രി അബ്ദുറഹ്മാൻ അപ്രതീക്ഷിതമായി താനൂരിലേക്ക് പോയതോടെ നേതൃത്വം വെട്ടിലായി. ലീഗ് ജില്ലാ നേതാവ് വി കെ എം ഷാഫിയെ സ്വതന്ത്രനായി നിർത്താൻ ശ്രമം നടത്തിയെങ്കിലും നിരസിക്കെപ്പെട്ടു. ലീഗ് വിട്ട് എങ്ങോട്ടുമില്ലെന്ന് ഷാഫി ഫേസ്ബുക്കിൽ കുറിച്ചു. ലീഗിലെ അതൃപ്തരുടെ പിന്നാലെ തന്നെയാണ് LDF.
വള്ളിക്കുന്നിലും സമാനമാണ് സ്ഥിതി. അവസാന ഘട്ടത്തിലും ആളെ കിട്ടിയില്ല. പട്ടാമ്പിയിൽ സീറ്റ് ലഭിക്കാതെ നിരാശനായ യൂത്ത് കോൺഗ്രസ് നേതാവ് റിയാസ് മുക്കോളിക്കായി കരുക്കൾ നീക്കുന്നുണ്ട്. വള്ളിക്കുന്നിലേക്ക് ഇറങ്ങാൻ എൽഡിഎഫ് റിയാസുമായി ചർച്ച നടത്തി. അതിനിടെ ജില്ലാ കമ്മറ്റിയംഗം MP അലവിയെ മങ്കടയിൽ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചെങ്കിലും അഞ്ചുദിവസമായിട്ടും പ്രചരണം തുടങ്ങിയില്ല. സ്വതന്ത്രനായി മത്സരിക്കുന്ന ലീഗ് പ്രാദേശിക നേതാവ് കുന്നത്ത് മുഹമ്മദിനു വേണ്ടി അലവി ഡമ്മി ആയന്നാണ് ആക്ഷേപം. വിഷയത്തിൽ പ്രവർത്തകർക്കിടയിൽ രോഷമുണ്ട്. മഞ്ചേരിയിൽ വിജയസാധ്യതയുണ്ടായിട്ടും സിപിഐ സീറ്റ് പെയ്മെന്റ് സീറ്റാക്കിയെന്ന് ഒരു വിഭാഗം സിപിഎം നേതാക്കളുടെ ആരോപണം. വി.എം മുസ്തഫക്ക് വേണ്ടി പ്രചരണത്തിനിറങ്ങാതെ പ്രതിഷേധിക്കുന്നുണ്ട് പ്രവർത്തകർ

































