ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ എംപിമാരായ കെ സുധാകരനും അടൂർ പ്രകാശിനും ഹൈക്കമാൻഡ് ഇളവ് നൽകിയേക്കുമെന്ന് വിവരം. ഇങ്ങനെ സംഭവിച്ചാൽ കെ സുധാകരൻ കണ്ണൂരിലും അടൂർ പ്രകാശ് കോന്നിയിലും മത്സരിക്കും. സുധാകരൻ കേരള ഹൗസിൽ നിന്നും ബാദ്ധ്യതരഹിത സർട്ടിഫിക്കറ്റിന് അപേക്ഷിച്ചിരുന്നു. അടൂർ പ്രകാശ് നേരത്തേ തന്നെ ബാദ്ധ്യതരഹിത സർട്ടിഫിക്കറ്റ് വാങ്ങിയിരുന്നു.
മത്സരിക്കുമെന്ന തീരുമാനത്തിൽ നിന്ന് രണ്ട് എംപിമാരും പിന്മാറാത്തതോടെയാണ് ഇരുവർക്കും ഇളവ് നൽകാമെന്ന ആലോചനയിലേക്ക് ഹൈക്കമാൻഡ് കടന്നത്. ഇന്നലെ രാത്രി കെ സി വേണുഗോപാൽ, ഷാഫി പറമ്പിൽ, എ പി അനിൽകുമാർ എന്നിവർ സുധാകരനെ അനുനയിപ്പിക്കാൻ അവസാനവട്ട ശ്രമം നടത്തിയെങ്കിലും അദ്ദേഹം വഴങ്ങിയിരുന്നില്ല.
അതേസമയം, അഭിമാനപ്പോരട്ടം നടക്കുന്ന നേമം മണ്ഡലത്തിൽ കെ എസ് ശബരീനാഥ് മത്സരിച്ചേക്കും. അദ്ദേഹത്തിന് ഇതുസംബന്ധിച്ച നിർദേശം ലഭിച്ചതായാണ് വിവരം. ശബരിനാഥൻ മുമ്പ് എംഎൽഎ ആയിരുന്ന അരുവിക്കരയിൽ വി എസ് ശിവകുമാറായിരിക്കും സ്ഥാനാർത്ഥി. സി പി ജോണിന് തിരുവനന്തപുരം സീറ്റ് നൽകിയതോടെ അരുവിക്കര വേണമെന്ന് ശിവകുമാർ നേതൃത്വത്തോട് ആവശ്യപ്പെടുകയായിരുന്നു.


































