പാചകവാതകക്ഷാമത്തെ തുടർന്ന് കടുത്ത പ്രതിസന്ധിയിലായ സംസ്ഥാനത്തെ ഹോട്ടലുടമകൾ സമരത്തിലേക്ക്. ഈ മാസം 23 ന് സംസ്ഥാനത്തെ മുഴുവൻ ഹോട്ടലുകളും അടച്ചിട്ട് പ്രതിഷേധിക്കും. നാളെ എണ്ണക്കമ്പനികളുടെ ബോട്ലിങ് പ്ലാന്റിലേക്ക് പ്രതിഷേധ മാർച്ച് നടത്താനും തീരുമാനിച്ചിട്ടുണ്ട്. പ്രതിസന്ധിക്ക് പരിഹാരമില്ലെങ്കിൽ അനിശ്ചിത കാല സമരത്തിലേക്ക് കടക്കാനാണ് ഹോട്ടലുടമകൾ ആലോചിക്കുന്നത്.
ഹോട്ടലുകളെ മുൻഗണന പട്ടികയിൽ ഉൾപ്പെടുത്തി വാണിജ്യ സിലിണ്ടറുകൾ വിതരണം ചെയ്യണമെന്നാണ് ഹോട്ടൽ ഉടമകൾ ആവശ്യപ്പെടുന്നത്. സ്വകാര്യ കമ്പനികൾ അവസരം മുതലാക്കി വില വർധിക്കുന്നതായും പരാതിയുണ്ട്. പ്രധാനമന്ത്രി ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകിയിട്ടും അനുകൂല ഇടപെടൽ ഉണ്ടായിട്ടില്ല. പ്രതിസന്ധിയെ തുടർന്ന് സംസ്ഥാനത്തെ എഴുപത് ശതമാനം ഹോട്ടലുകളും അടഞ്ഞ്കിടക്കുകയാണ്. ഇതിൻ്റെ പശ്ചാത്തലത്തിൽ സമരം കടുപ്പിക്കാനാണ് തീരുമാനം.
also read:
ഇന്നലെ ജില്ലാ കലക്ടറുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ, മുൻഗണനാക്രമം നിശ്ചയിച്ച സിലിണ്ടറുകൾ അനുവദിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും പ്രതിസന്ധിക്ക് പരിഹാരമല്ല എന്നാണ് ഹോട്ടലുടമകൾ വ്യക്തമാക്കുന്നത്. വാണിജ്യ ആവശ്യത്തിനുള്ള ഗ്യാസ് സിലിണ്ടറുകളുടെ ഉൽപാദനം നിശ്ചിത ശതമാനം വർദ്ധിപ്പിക്കാനും ആവശ്യാനുസരണം വിതരണം ആരംഭിക്കാനും പൊതു വിതരണ വകുപ്പ് നടപടി സ്വീകരിച്ചിട്ടുണ്ട് എന്നാണ് ജില്ലാ കലക്ടറുടെ നിലപാട്. സിലിണ്ടറുകളുടെ വിതരണം സുഗമമാക്കാൻ കേരള എൽപിജി സപ്ലൈ ട്രാക്കർ എന്ന പോർട്ടലും സജ്ജമാക്കിയിട്ടുണ്ട്
































