മലപ്പുറം: മുസ്ലിം ലീഗ് മുൻ എംഎൽഎ അബ്ദുറഹിമാൻ രണ്ടത്താണി എൽഡിഎഫ് സ്ഥാനാർഥി ആയേക്കും. താനൂരോ തിരൂരിലോ അബ്ദുറഹിമാൻ രണ്ടത്താണിയെ മത്സരിപ്പിക്കാനാണ് സിപിഎം നീക്കം. മുസ്‌ലിം ലീഗ് സ്ഥാനാർഥി പട്ടികയ്‌ക്കെതിരെ അബ്ദുറഹിമാൻ രണ്ടത്താണി രംഗത്തു വന്നിരുന്നു.
തിരൂരങ്ങാടിയിൽ പി എംഎ സമീറിനെ ലീഗ് സ്ഥാനാർഥിയാക്കിയതിനെതിരെയാണ് രണ്ടത്താണി രംഗത്ത് വന്നത്. തിരൂരിൽ സിപിഎം സ്ഥാനാർഥിയെ പ്രഖ്യാപിച്ചിട്ടില്ല. താനൂരിൽ സിപിഎം സ്വതന്ത്ര സ്ഥാനാർഥിയായി പ്രഖ്യാപിച്ച വി അബ്ദുറഹിമാൻ പ്രചാരണം ആരംഭിച്ചിട്ടുമില്ല. അബ്ദുറഹിമാന് തിരൂരാണ് താല്‍പ്പര്യമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
താനൂരിൽ മുമ്പ് രണ്ട് തവണ എംഎൽഎ ആയിട്ടുള്ള അബ്ദുറഹിമാൻ രണ്ടത്താണി 2016ൽ വി അബ്ദുറഹിമാനോട് പരാജയപ്പെട്ടിരുന്നു. ഇത്തവണ തിരൂരങ്ങാടിയിൽ ഇടത് സ്ഥാനാർഥിയായി മത്സരിക്കാൻ രണ്ടത്താണി താൽപ്പര്യം പ്രകടിപ്പിച്ചെങ്കിലും, അജിത് കൊളാടിയെ സ്ഥാനാർഥിയാക്കി സിപിഐ മുന്നോട്ടു പോകുകയായിരുന്നു.
ഇതോടെയാണ് തിരൂർ, താനൂർ മണ്ഡലങ്ങൾ അബ്ദുറഹിമാൻ രണ്ടത്താണിക്കായി പരിഗണിക്കുന്നത്. ഇടതു സ്വതന്ത്രനായി മത്സരിക്കാൻ അബ്ദുറഹിമാൻ രണ്ടത്താണി സിപിഎം നേതൃത്വത്തെ സന്നദ്ധത അറിയിച്ചതായാണ് സൂചന. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ പുനലൂരിൽ മുസ്ലിം ലീഗ് സ്ഥാനാർഥിയായിരുന്നു അബ്ദുറഹിമാൻ രണ്ടത്താണി.





























