ന്യൂ ഡെൽഹി: എംപിമാർ മത്സരിക്കേണ്ടെന്ന കോൺഗ്രസ് തീരുമാനം വന്നിട്ടും അയയാതെ കെ സുധാകരൻ. നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കണമെന്ന നിലപാടിൽ നിന്ന് പിന്നോട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഇക്കാര്യം ഇന്ന് ഹൈക്കമാൻഡ് നേതാക്കളെ അറിയിക്കും. ദില്ലി യാത്രക്ക് മുൻപ് സുധാകരനുമായി മല്ലികാർജുൻ ഖർഗെ സംസാരിച്ചിരുന്നു. സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടങ്ങാനുള്ള താൽപര്യം പ്രകടിപ്പിക്കുകയാണ് കെ സുധാകരൻ. ഇന്ന് അദ്ദേഹം രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച്ച നടത്തും.
അതേസമയം, കണ്ണൂർ ഡിസിസി ഓഫീസിന് മുന്നിൽ കെ സുധാകരന് വേണ്ടി ഫ്ലക്സ് ബോർഡ് സ്ഥാപിച്ചു. `പിണറായി സർക്കാറിനെ താഴെ ഇറക്കാൻ കോൺഗ്രസിൻ്റെ പടനായകൻ കെ സുധാകരൻ എത്തുന്നു’ എന്നാണ് ഫ്ലക്സിൽ പറയുന്നത്. കണ്ണൂരിൻ്റെ ഹൃദയമാണ് കെ എസ് എന്നും ഫ്ലക്സിൽ കുറിച്ചിട്ടുണ്ട്. കണ്ണൂർ നിയമസഭാ സീറ്റ് വേണമെന്ന ആവശ്യത്തിലുറച്ച് തുടരുന്ന കെ സുധാകരൻ്റെ നിലപാടിൽ ജില്ലയിലെ നേതാക്കൾക്കും അതൃപ്തിയുണ്ട്. അനാവശ്യ വിവാദം ഉണ്ടാക്കുന്നുവെന്നാണ് വിലയിരുത്തൽ. ഇക്കാര്യം ചൂണ്ടിക്കാട്ടി ഹൈക്കമാൻ്റിന് കത്തയച്ചിരുന്നു. കോൺഗ്രസിൽ എംപിമാർ മത്സരിക്കേണ്ടെന്ന സംസ്ഥാന നേതൃത്വത്തിൻ്റെ ഉറച്ച നിലപാടിന് ഹൈക്കമാൻ്റ് അംഗീകാരം നൽകുകയായിരുന്നു. തർക്കങ്ങൾക്കിടെ കോൺഗ്രസിൻ്റെ ആദ്യ ഘട്ട പട്ടിക ഇന്ന് പ്രഖ്യാപിക്കുമെന്നാണ് വിവരം.


































