തിരുവനന്തപുരം.വേനൽച്ചൂട് ഇത്തവണ നേരത്തെ എത്തിയിരിക്കുകയാണ്. മാർച്ച് മാസം തുടങ്ങിയിട്ടുള്ളൂവെങ്കിലും ചൂടില്‍ ഉരുകുകയാണ് രാജ്യം. കേരളം അടക്കമുള്ള മിക്ക സംസ്ഥാനങ്ങളിൽ മുൻവർഷത്തേക്കാൾ ചൂടും ഇനിയും കൂടുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ വിലയിരുത്തൽ. കൂടാതെ ഉഷ്‌ണ തരംഗ മുന്നറിയിപ്പും പ്രഖ്യാപിച്ചിട്ടുണ്ട്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്തുടനീളമുള്ള നിരവധി പ്രദേശങ്ങളിൽ ഉയർന്ന താപനില രേഖപ്പെടുത്തിയിട്ടുണ്ട്. രാജസ്ഥാൻ, ഗുജറാത്ത്, ഒഡീഷ, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിൽ പരമാവധി താപനില 37°C നും 40°C നും ഇടയിലായിരുന്നുവെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. വേനൽകാലത്തിൻ്റെ ആരംഭത്തിൽ തന്നെ ഉയർന്ന താപനിലയാണിതെന്നും മിക്ക ദിവസങ്ങളിലും സാധാരണയേക്കാൾ 3-5°C കൂടുതൽ താപനില അനുഭവപ്പെടാമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
പകലും രാത്രിയും ഒരുപോലെ ചൂട് അനുഭവപ്പെടുകയാണ്. മാർച്ച് തുടക്കത്തിൽ ചൂട് ഇത്രയാണെങ്കിൽ വരും മാസങ്ങളിൽ ഇനി വർധിച്ചേക്കാം. ചില സ്ഥലങ്ങളിൽ ഇതിനകം 34°C വരെ താപനില രേഖപ്പെടുത്തിയിട്ടുണ്ട്. കാലാവസ്ഥ വ്യതിയാനത്തിനും മറ്റും ഇത് കാരണമായേക്കാമെന്ന് പരിസ്ഥിതി ശാസ്ത്രജ്ഞൻ ഹിഷ്‌മി ജാമിൽ ഹുസൈൻ പറഞ്ഞു.
അതേസമയം ഷിംല, ശ്രീനഗർ തുടങ്ങിയ ഹിമാലയൻ പ്രദേശങ്ങളിലും ചൂട് കൂടുതലാണ്. എൽ നിനോ പ്രഭാവം (കടലിൽ താപനില ഉയരുന്നത്), മഴയുടെ ലഭ്യത കുറവ് എന്നിവയാണ് ഇതിന് പിന്നിലെ കാരണങ്ങളെന്നും ഇത് ഭാവിയിൽ ജലക്ഷാമം പോലുള്ള പ്രതിസന്ധികൾ സൃഷ്‌ടിച്ചേക്കാമെന്നും പരിസ്ഥിതി പ്രവർത്തക ഭവ്രീൻ കാന്ധാരി ഇടിവി ഭാരതിനോട് വ്യക്തമാക്കി.
കേരളത്തിൽ വരും മാസങ്ങളിൽ ചൂട് ശരാശരിയേക്കാൾ വർധിക്കുമെന്ന് ഇതിനോടകം കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരുന്നു. പകൽ സമയത്ത് ചൂട് കൂടും, പ്രത്യേകിച്ച് രണ്ട് മണി മുതൽ മൂന്ന് വരെ താപനില ഉയരാൻ സാധ്യത ഉണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിൻ്റെ നിഗമനം. അതേസമയം മാർച്ച് മാസം തെക്കൻ കേരളത്തിൽ താപനില കുറയുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം മേധാവി നീത കെ ഗോപാൽ ഇടിവി ഭാരതിനോട് പറഞ്ഞു. കേരളത്തിൽ മഴ സാധ്യതയും ശരാശരിയെക്കാൾ കൂടുതൽ ഇത്തവണ പ്രതീക്ഷിക്കുന്നുണ്ട്. എന്നാൽ ഇത് താപനിലയുമായി താരതമ്യം ചെയ്യാൻ കഴിയില്ല. ചുരിക്കി പറഞ്ഞാൽ മഴ പെയ്‌താലും ചൂട് കുറയില്ലെന്ന് സാരം.




























