തിരുവനന്തപുരം.വിഴിഞ്ഞം ഭക്ഷ്യവിഷബാധാ സംഭവത്തിൽ മൊഴി പോലും രേഖപ്പെടുത്താതെ പരാതി ക്ലോസ് ചെയ്തതായി പരാതിക്കാർക്ക് വിഴിഞ്ഞം പൊലീസിൻ്റെ സന്ദേശം.പരാതിക്കാർ ഉന്നത ഉദ്യോഗസ്ഥർ അടക്കമുള്ളവർക്ക് പരാതി നൽകാനൊരുങ്ങുന്നു.
ഭക്ഷ്യ വിഷബാധ സംഭവത്തിൽ ഹോട്ടലിനെതിരെ അഞ്ചു പേരാണ് പരാതി നൽകിയിരുന്നത്.പരാതികൾ ലഭിച്ചുവെങ്കിലും ആന്തരികാവയവ പരിശോധന ഫലം റിപ്പോർട്ട് ലഭിക്കും മുൻപേ പരാതി ക്ലോസ് ചെയ്തതിൽ ദുരൂഹതയുണ്ടെന്ന് പരാതിക്കാർ.
ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച ആറംഗം കുടുംബത്തിലെ രണ്ടുപേർക്ക് ദാരുണാന്ത്യമുണ്ടായതാണ് പരാതിക്ക് ആധാരം. രണ്ട് പേർ ചികിത്സയിലാണ്. കുടുംബത്തോടൊപ്പം കഴിഞ്ഞ ദിവസം സീ ഫുഡ് കഴിക്കാനെത്തിയ കൊല്ലം നിലമേൽ പ്ലാച്ചിക്കോട് സ്വദേശികളായ ഷാജി (48), ഭാര്യയുടെ അമ്മയായ റഷീദാ ബീവി(58) എന്നിവരാണ് മരിച്ചത്.
ഇവർ കഴിച്ച ഭക്ഷണം ഒഴികെയുള്ളവയുടെ മാത്രം സാമ്പിൾ പരിശോധനയുടെ ലാബ് റിസൾട്ട് കിട്ടിയെന്നും ഇതിൽ വിഷാംശമില്ലെന്നുമാണ് ഫുഡ് ആൻഡ് സേഫ്റ്റി അധികൃതർ പറയുന്നത്.അതേസമയം ഇവർ കഴിച്ച മീൻ മുട്ടയുടെ അടക്കം പാകം ചെയ്ത ഭക്ഷണ സാമ്പിൾ പരിശോധനയ്ക്കായി ലഭിച്ചില്ല.ഹോട്ടൽ പരിശോധനയ്ക്കായി എത്തിയെങ്കിലും വൃത്തിയാക്കിയിരുന്നു.
ഇവിടെ സംഭവ ദിവസത്തെ സി.സി.ടി.വി ദൃശ്യം മുഴുവനും പരിശോധിക്കാൻ പൊലീസോ ഫുഡ് ആൻഡ് സേഫ്റ്റി വിഭാഗമോ തയ്യാറായിട്ടില്ലന്നും പരാതിക്കാർ പറയുന്നു.ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ച ജയിൽ വകുപ്പ് ഉദ്യോഗസ്ഥൻ അരുൺ രാജ് ഇപ്പോഴും ചികിത്സ തുടരുന്നു.
ഹൃദയമിടിപ്പ് ഇപ്പോഴും നോർമൽ ആയിട്ടില്ലന്ന് ബന്ധുക്കൾ പറഞ്ഞു.





























