പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് നിർത്തിവച്ച വിമാന സർവീസുകൾ പൂർണ തോതിൽ പുനഃരാരംഭിച്ചില്ല. കരിപ്പൂരിൽ 28 വിമാനങ്ങൾമാത്രമാണ് ഇന്നലെ സർവീസ് നടത്തിയത്. 13 സർവീസുകൾ റദ്ദാക്കി. ഗൾഫ് നാടുകളിൽനിന്നുള്ള 21 സർവീസും തിരിച്ചുള്ള 19 സർവീസുമാണ് റദ്ദാക്കിയത്.
കണ്ണൂർ വിമാനത്താവളത്തിൽനിന്ന് അന്താരാഷ്ട്ര സർവീസ് അഞ്ചാം ദിവസവും മുടങ്ങി. ചൊവ്വ 13 വിമാനമാണ് റദ്ദാക്കിയത്. അബുദാബി, ദുബായ്, ദോഹ, ഫുജൈറ, ഷാർജ സർവീസുകളാണിത്. ബുധനാഴ്ചത്തെ വിമാനങ്ങളും റദ്ദാക്കിയതായി അധികൃതർ അറിയിച്ചു. പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യത്തിൽ ശനി മുതൽ 49 സർവീസാണ് മുടങ്ങിയത്.
തിരുവനന്തപുരം വിമാനത്താവളത്തിൽനിന്ന് ബുധനാഴ്‌ച 27 വിമാനസർവീസ് റദ്ദാക്കി. തിരുവനന്തപുരത്തുനിന്ന് വിവിധ ഗൾഫ് രാജ്യങ്ങളിലേക്ക് പുറപ്പെടേണ്ട 13 സർവീസും വരേണ്ട 14 സർവീസും ഉൾപ്പെടെയാണിത്. ചൊവ്വാഴ്‌ച തിരുവനന്തപുരത്തുനിന്ന് പുറപ്പെടേണ്ട 15 സർവീസ് റദ്ദാക്കിയിരുന്നു. ഒമാൻ എയറിന്റെ മസ്‌ക്കറ്റിൽനിന്നുള്ള വിമാനം രാവിലെ എത്തി തിരിച്ചുപോയി. എയർ അറേബ്യയുടെ അബുദബിയിലേക്കുള്ള സർവീസ് വൈകിട്ട് 4.30 നും പുറപ്പെട്ടു. തിങ്കളാഴ്ച 28 സർവീസുകൾ റദ്ദാക്കിയിരുന്നു.
കൊച്ചി വിമാനത്താവളത്തിൽനിന്ന് ചൊവ്വാഴ്ച പുറപ്പെടേണ്ടിയിരുന്ന 21 സർവീസ് റദ്ദാക്കി. കൊച്ചിയിലേക്കുള്ള 20 വിമാനവുംറദ്ദാക്കി. അബുദാബിയിലേക്കുള്ള ഏഴും ഷാർജ, കുവൈത്ത് എന്നിവിടങ്ങളിലേക്ക് മൂന്നുവീതവും ദോഹ, ബഹ്‌റൈൻ, ദുബായ് എന്നിവിടങ്ങളിലേക്ക് രണ്ടുവീതവും ജിദ്ദ, ദമാം എന്നിവിടങ്ങളിലേക്ക് ഓരോസർവീസുമാണ് റദ്ദാക്കിയത്.




























