ന്യൂഡെല്‍ഡി. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ മലങ്കരസഭാ തർക്കത്തിൽ നിർണായക ഇടപെടലുമായി കേന്ദ്രസർക്കാരും ബിജെപിയും. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണാൻ യാക്കോബായ സഭ പരമാധ്യക്ഷൻ ദില്ലിയിലെത്തി. ഓർത്തഡോക്സ് സഭ പ്രതിനിധികളെയും വൈകാതെ പ്രധാനമന്ത്രി കാണും.
ഓസ്‌ട്രേലിയൻ സന്ദർശനം വെട്ടിച്ചുരുക്കിയാണ് യാക്കോബായ സഭ പരമാധ്യക്ഷൻ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ കാതോലിക്ക ബാവ ദില്ലിയിലെത്തിയത്. കൂടിക്കാഴ്ചയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് താല്പര്യം പ്രകടിപ്പിച്ചത്. സഭയുടെ ഇന്ത്യയിലെ തലവൻ മാർ ബസേലിയോസ് ജോസഫ് കാതോലിക്കാ ബാവയ്ക്കൊപ്പം ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറും സാബു എം ജേക്കബ്ബും കൂടിക്കാഴ്ചയിൽ പങ്കെടുക്കും. ആരെയും മുറിവേൽപ്പിക്കാതെ പള്ളിത്തർക്കം പരിഹരിക്കണമെന്ന ബസേലിയോസ് ജോസഫ് കാതോലിക്ക ബാവയുടെ പ്രതികരണം കൂടിക്കാഴ്ചയിൽ വിഷയം ചർച്ചയാകുമെന്നതിന്റെ സൂചനയാണ്.
രാഷ്ട്രീയമില്ലെന്നാണ് വാദമെങ്കിലും തിരഞ്ഞെടുപ്പ് കാലത്തെ ഈ നീക്കത്തിന് മാനങ്ങൾ ഏറെ. കേരളത്തിൽ ക്രിസ്ത്യൻ സഭകളെ കൂടെ നിർത്താനുള്ള ശ്രമത്തിലാണ് ബിജെപി. യാക്കോബായ സഭാംഗം കൂടിയായ സാബു എം ജേക്കബിന്റെ മുന്നണിപ്രവേശനം ബിജെപിയുടെ ആത്മവിശ്വാസം വർധിപ്പിച്ചു. സാബു എം ജേക്കബ് കഴിഞ്ഞദിവസം ഓർത്തഡോക്സ് സഭാ ആസ്ഥാനത്തെത്തി ബസേലിയോസ് മാത്യൂസ് തൃതീയൻ കാതോലിക്ക ബാവയുമായി ചർച്ച നടത്തി. ദേവലോകം അരമനയിൽ സിനഡ് യോഗം ചേർന്നതിനാൽ ദില്ലിയിലെ കൂടിക്കാഴ്ചയിൽ സഭ പ്രതിനിധികൾ പങ്കെടുക്കുന്നില്ല. യോഗത്തിൽ കേന്ദ്രസർക്കാർ നീക്കം ചർച്ച ചെയ്ത് തീരുമാനമെടുക്കും. ജെ.ബി കോശി റിപ്പോർട്ടിനെ മുൻ നിർത്തിയാണ് ക്രൈസ്തവ വോട്ടുകൾ ഉറപ്പിക്കാനുള്ള സിപിഎം നീക്കം. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ വിവിധ ക്രൈസ്തവ സഭാ പ്രതിനിധികളുമായുള്ള നാളെ യോഗം ചേരും. എന്നാൽ സർക്കാർ നീക്കത്തെ സംശയത്തോടെയാണ് ലത്തീൻ സഭയടക്കം കാണുന്നത്.
































