കൊച്ചി. ഗോഡൗണിന് പൂർത്തികരണ സർട്ടിഫിക്കറ്റ് നൽകാൻ 15 ലക്ഷം കൈക്കൂലി വാങ്ങിയ ഓവർസിയറുടെ മുൻ ഇടപാടുകൾ കേന്ദ്രീകരിച്ച് വിജിലൻസ് അന്വേഷണം. പിടിയിലാകുന്നതിന് ദിവസങ്ങൾക്ക് മുൻപും ഓവർസിയർ ടി ദീപേഷ് കുമാർ കൈക്കൂലി വാങ്ങിയെന്ന് സൂചന. കാക്കനാടുള്ള വീട്ടിൽ നടത്തിയ പരിശോധനയിൽ അഞ്ച് ലക്ഷം രൂപ കണ്ടെത്തി.
ദീപേഷിന്റെ ബെംഗളൂരുവിലുള്ള വീട്ടിലടക്കം കൊച്ചിയിൽ നിന്നുള്ള വിജിലൻസ് സംഘം ഇന്നലെ പരിശോധന നടത്തി. ദീപേഷിന്റെ ഭാര്യ ബെംഗളൂരുവിൽ ഐടി കമ്പനി ജീവനക്കാരിയാണ്. കൈക്കൂലിയായി വാങ്ങിയ ലക്ഷങ്ങൾ ബെനാമി പേരുകളിൽ നിക്ഷേപിച്ചിട്ടുണ്ടെന്നാണ് വിജിലൻസ് സംശയിക്കുന്നത്. റിമാൻഡിലായ ദീപേഷിനെ അടുത്ത ദിവസം കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും. കാസർകോഡുള്ള വീട്ടിലും വിജിലൻസ് സംഘം പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനയില്ല.




























