കണ്ണൂർ: കണ്ണൂരിൽ കെ.എസ്.യു പ്രവർത്തകർ നടത്തിയ കരിങ്കൊടി പ്രതിഷേധത്തിനിടെ ആരോഗ്യ മന്ത്രി വീണാ ജോർജിന് പരിക്കേറ്റു. ജില്ലയിലെ ഔദ്യോഗിക പരിപാടികൾക്ക് ശേഷം കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് തിരുവനന്തപുരത്തേക്ക് മടങ്ങുന്നതിനിടയിലാണ് സംഭവം. റെയിൽവേ സ്റ്റേഷന്‍റെ പ്രധാന കവാടത്തിന് സമീപം വെച്ച് കരിങ്കൊടി പ്രതിഷേധവുമായി പ്രവർത്തകർ മന്ത്രിയുടെ വാഹനത്തിന് നേരെ പാഞ്ഞടുക്കുകയായിരുന്നു.
തുടർന്ന് സ്റ്റേഷൻ പ്ലാറ്റ്‌ഫോമിലേക്ക് മന്ത്രി കയറുന്നതിനിടെ പ്രതിഷേധക്കാർ വാഹനത്തിന് മുന്നിലേക്ക് ചാടിവീഴുകയും ഇത് വലിയ സംഘർഷാവസ്ഥയിലേക്ക് നയിക്കുകയും ചെയ്തു. ഈ ഉന്തും തള്ളിനുമിടയിലാണ് മന്ത്രിയുടെ കഴുത്തിനും കൈയ്ക്കും പരിക്കേറ്റത്. പ്ലാറ്റ്‌ഫോമിലേക്ക് കയറുന്നതിനിടയിൽ ആരുടെയോ കൈമുട്ട് കൊണ്ട് ഇടിച്ചതിനെത്തുടർന്നാണ് കഴുത്തിന് പരിക്കേറ്റതെന്നാണ് പ്രാഥമിക വിവരം.
രാവിലെ മുതൽ തന്നെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ യൂത്ത് കോൺഗ്രസ്, യൂത്ത് ലീഗ് പ്രവർത്തകർ മന്ത്രിക്കെതിരെ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. റെയിൽവേ സ്റ്റേഷന് സമീപം യൂത്ത് ലീഗ് പ്രവർത്തകർ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചെങ്കിലും റെയിൽവേ സ്റ്റേഷനുള്ളിൽ കെ.എസ്.യു പ്രവർത്തകർ പ്രതിഷേധിക്കുമെന്ന കാര്യത്തിൽ പൊലീസിന് മുൻകൂട്ടി സൂചന ലഭിച്ചിരുന്നില്ല.
പൊലീസിന്‍റെ കണ്ണുവെട്ടിച്ച് സ്റ്റേഷനുള്ളിൽ നിലയുറപ്പിച്ച പ്രവർത്തകർ പൊടുന്നനെ കരിങ്കൊടിയുമായി മന്ത്രിക്ക് നേരെ പാഞ്ഞടുക്കുകയായിരുന്നു. പരിക്കേറ്റതിനെത്തുടർന്ന് കണ്ണൂർ റെയിൽവേ സ്റ്റേഷനിലെ വി.ഐ.പി വിശ്രമമുറിയിൽ എത്തിയ മന്ത്രിയുടെ ആരോഗ്യനില പരിശോധിച്ച ശേഷം തിരുവനന്തപുരത്തേക്കുള്ള യാത്ര റദ്ദാക്കാൻ തീരുമാനിക്കുകയായിരുന്നു. തുടർന്ന് കൂടുതൽ പരിശോധനകൾക്കായി മന്ത്രിയെ കണ്ണൂരിലെ ആശുപത്രിയിലേക്ക് മാറ്റി.






























