28.4 C
Kollam
Wednesday 25th February, 2026 | 03:45:28 PM
Home News Breaking News കെട്ടിടനമ്പര്‍ അനുവദിക്കുന്നതിന് 15 ലക്ഷം കൈക്കൂലി വാങ്ങി,കാറിലിരുന്ന് ലാപ്‌ടോപ്പിലൂടെ നമ്പര്‍ അനുവദിച്ച പഞ്ചായത്ത് ഓവര്‍സിയര്‍ക്ക് സംഭവിച്ചത്

കെട്ടിടനമ്പര്‍ അനുവദിക്കുന്നതിന് 15 ലക്ഷം കൈക്കൂലി വാങ്ങി,കാറിലിരുന്ന് ലാപ്‌ടോപ്പിലൂടെ നമ്പര്‍ അനുവദിച്ച പഞ്ചായത്ത് ഓവര്‍സിയര്‍ക്ക് സംഭവിച്ചത്

Advertisement

കാക്കനാട്: കെട്ടിടനമ്പര്‍ അനുവദിക്കുന്നതിന് 15 ലക്ഷം കൈക്കൂലി വാങ്ങിയ പഞ്ചായത്ത് ഓവര്‍സിയര്‍ വിജിലന്‍സ് പിടിയില്‍. വടവുകോട്-പുത്തന്‍കുരിശ് പഞ്ചായത്ത് ഓവര്‍സിയറായ കാസര്‍കോട് കാഞ്ഞങ്ങാട് സ്വദേശി ടി. ദീപേഷ് കുമാര്‍ (40) ആണ് കൊച്ചി വിജിലന്‍സ് സംഘത്തിന്റെ കെണിയില്‍ വീണത്.

കൊച്ചി സ്വദേശിയായ ബിസിനസുകാരന്‍ 16 കോടി ചെലവില്‍ കരിമുകളില്‍ 55,000 സ്‌ക്വയര്‍ഫീറ്റില്‍ വലിയ ഗോഡൗണ്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ ശേഷം കെട്ടിട നമ്പറിനായി അപേക്ഷിച്ചിരുന്നു. പരിശോധിക്കാനെത്തിയ ഓവര്‍സിയര്‍ ദീപേഷ് പ്ലാന്‍ സമര്‍പ്പിച്ചതില്‍നിന്ന് വ്യത്യസ്തമായി മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി അനുമതി നല്‍കാന്‍ തയ്യാറാകാതെ മടങ്ങി. ഇതിനുശേഷം ദീപേഷിനെ വിളിച്ച പരാതിക്കാരനോട് കാക്കനാട് വരാന്‍ പറഞ്ഞു. 20 ലക്ഷം രൂപ നല്‍കിയാല്‍ കെട്ടിടനമ്പര്‍ ഇടാമെന്നായിരുന്നു വാഗ്ദാനം. പലതവണ നടത്തിയ വിലപേശലിനൊടുവില്‍ 15 ലക്ഷത്തില്‍ ഉറപ്പിച്ചു.

കാക്കനാട് തെങ്ങോട് താമസിക്കുന്ന ദീപേഷ് പരാതിക്കാരനോട് ചൊവ്വാഴ്ച രാത്രി ഏഴരയ്ക്ക് കലക്ടറേറ്റിനടുത്ത് വരാന്‍ പറഞ്ഞു. അഞ്ചുലക്ഷം രൂപ പണമായും ബാക്കി പത്തുലക്ഷം ചെക്കായും ആവശ്യപ്പെട്ടു. ഈ വിവരം പരാതിക്കാരന്‍ വിജിലന്‍സിനെ അറിയിച്ചിരുന്നു. തുടര്‍ന്ന് നോട്ടിലും ചെക്കിലും വിജിലന്‍സ് രാസപൊടി തളിച്ചശേഷം കൈമാറി. കാറിലെത്തിയ രൂപേഷ് പരാതിക്കാരനെ വണ്ടിയില്‍ കയറ്റി, പണം എണ്ണിത്തിട്ടപ്പെടുത്തിയശേഷം കാറിലിരുന്ന് ലാപ്‌ടോപ്പിലൂടെ കെട്ടിടനമ്പര്‍ അനുവദിക്കുകയായിരുന്നു. പിന്നാലെ വിജിലന്‍സ് ഡിവൈ.എസ്.പി. ടി.എം. വര്‍ഗീസിന്റെ നേതൃത്വത്തിലുള്ള സംഘം കാറില്‍നിന്ന് ദീപേഷിനെ പിടികൂടി. രക്ഷപ്പെടാന്‍ ശ്രമിച്ച ദീപേഷിനെ നിരവധി ഉദ്യോഗസ്ഥര്‍ ചേര്‍ന്നാണ് പിടികൂടിയത്.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here