.വിവാദമായ ‘ദ് കേരള സ്റ്റോറി 2’ സിനിമ കാണാൻ ഹൈക്കോടതി. സിനിമയ്ക്ക് കേരളത്തിന്റെ പേരാണ് എന്നതുകൊണ്ടു തന്നെ ഹർജിക്കാരുടെ ആശങ്കകൾ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. സിനിമയുടെ ടീസർ നീക്കാമെന്ന് ആദ്യം നിർമാതാക്കൾ നിലപാടെടുത്തെങ്കിലും പിന്നീട് മലക്കം മറിഞ്ഞു.
വിവാദമായ കേരള സ്റ്റോറി 2 സിനിമ എപ്പോൾ കാണുമെന്ന് നാളെ തീരുമാനിക്കാമെന്നാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് വ്യക്തമാക്കിയത്. സാധാരണയായി സിനിമയുടെ കാര്യത്തിൽ ഇടപെടാറില്ലെന്ന് പറഞ്ഞാണ് കോടതി തുടങ്ങിയത്. എന്നാൽ യഥാർഥ സംഭവങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടു എന്ന തലക്കെട്ടോടെ സിനിമ എത്തുമ്പോൾ കേരളത്തിൻ്റെ പ്രതിച്ഛായയെ ബാധിക്കും. കേരളം ഒരു മതേതര സമൂഹമാണെന്ന് ഓർമിപ്പിച്ച കോടതി സിനിമയിൽ ചിത്രീകരിക്കുന്നത് മറ്റൊരു തരത്തിലാണെന്ന് നിരീക്ഷിച്ചു. അതിൽ തെറ്റായ ഒരു സൂചനയുണ്ട്. അത് വികാരം വ്രണപ്പെടുത്താം. അക്കാര്യം പരിഗണിച്ചോയെന്ന് സെൻസർ ബോർഡിനോടും കോടതി ആരാഞ്ഞു.
ടീസറിലെ ഉള്ളടക്കം സിനിമയിൽ ഇല്ലെന്ന് നിർമ്മാതാക്കൾ വാദിച്ചു. ഇതോടെയാണ് സിനിമ കാണമെന്നു കോടതി തീരുമാനിച്ചത്. നാളെ സിനിമ കാണാൻ സൗകര്യം ഒരുക്കാൻ കോടതി ചോദിച്ചെങ്കിലും നാളെ അറിയിക്കാമെന്നാണ് നിർമ്മാതാക്കൾ അറിയിച്ചത്. ടീസറിന് സർട്ടിഫിക്കറ്റിലെന്ന് സെൻസർ ബോർഡ് കോടതി അറിയിച്ചു. ഇതോടെ ടീസർ പിൻവലിക്കാമെന്ന് നിർമ്മാതാക്കൾ കോടതിയെ അറിയിച്ചെങ്കിലും ഉച്ചക്ക് ശേഷം നിലപാട് മാറ്റി. ടീസറിന് പുറമെ ട്രെയിലറൂം പിൻവലിക്കണമെന്ന് ഹർജിക്കാർ ആവശ്യപ്പെട്ടു. കോടതിയിൽ നിന്ന് കനത്ത തിരിച്ചടിയുണ്ടാകുമെന്ന് ഉറപ്പായതോടെയാണ് സിനിമ കാണുന്നതടക്കം വൈകിപ്പിക്കാനുള്ള നിർമ്മാതാക്കളുടെ ശ്രമം. സെൻസർ ബോർഡ് വിഷയത്തിൽ കാര്യമായ വാദങ്ങൾ ഉയർത്തിയിട്ടില്ല. സെൻസർ ബോർഡിന്റെ മൗനവും ദുരൂഹമാണ്. വിദ്വേഷ പരാമർശങ്ങൾ സിനിമയിൽ ഉണ്ടെങ്കിൽ അത് നീക്കേണ്ടത് സെൻസർ ബോർഡിന്റെ ഉത്തരവാദിത്വമാണെന്ന കോടതി ചൂണ്ടിക്കാട്ടി.




























