26.9 C
Kollam
Wednesday 25th February, 2026 | 12:02:29 AM
Home News Breaking News പിആര്‍ അറ്റ് ഇറ്റ്സ് പീക്ക്,മോഹന്‍ലാല്‍  മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ അഭിമുഖം റിലീസിനൊരുങ്ങുന്നു

പിആര്‍ അറ്റ് ഇറ്റ്സ് പീക്ക്,മോഹന്‍ലാല്‍  മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ അഭിമുഖം റിലീസിനൊരുങ്ങുന്നു

Advertisement

തിരുവനന്തപുരം: പിആര്‍ അറ്റ് ഇറ്റ്സ് പീക്ക് എന്നു വേണമെങ്കില്‍ വിളിക്കാം, ഇലക്ഷന്‍ വന്ന് പടിവാതിലില്‍മുട്ടിവിളിക്കുംകാലത്ത് മലയാളത്തിന്റെ മഹാ നടന്‍ മോഹന്‍ലാല്‍  മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ അഭിമുഖമാണിന്ന് രാഷ്ട്രീയ കേരളത്തില്‍ ചര്‍ച്ചയാകുന്നത്. അഭിമുഖത്തിന്‍റെ ടീസർ പുറത്തുവന്നതോടെ പ്രതിപക്ഷ പാര്‍ട്ടികള്‍ വിഷണണരാണ്. ഇരുവർ എന്നാണ് അഭിമുഖത്തിനു പേരിട്ടിരിക്കുന്നത്. 1.15 മിനിറ്റ് ദൈർഘ്യമുള്ള ടീസർ മോഹൻലാൽ അദ്ദേഹത്തിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലാണ് പോസ്റ്റ് ചെയ്തത്. നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തി നിൽക്കുമ്പോൾ ചിത്രീകരിച്ച അഭിമുഖത്തിന്റെ പൂർണ രൂപം എപ്പോൾ പുറത്തുവിടുമെന്നു പ്രഖ്യാപിച്ചിട്ടില്ല. രാഷ്ട്രീയമില്ലാത്ത അഭിമുഖവും മറ്റൊരു പിആര്‍ പ്രോഡക്ട് ആണെന്ന് വിവരം പുറത്തുവരുന്നുണ്ട്.

കണ്ടും മിണ്ടും ഇരുവർ. ജനങ്ങൾ നെഞ്ചിലേറ്റിയ, ജനങ്ങളെ നെഞ്ചിലേറ്റിയ രണ്ട് പേർ എന്ന ടാ​ഗ് ലൈനോടെയാണ് അഭിമുഖം. മോഹൻലാൽ ക്ലിഫ് ഹൗസിൽ വന്നിറങ്ങുന്ന ദൃശ്യത്തോടെയാണ് ടീസർ ആരംഭിക്കുന്നത്. ക്ലിഫ് ഹൗസ് അങ്കണത്തിൽ ഇരുവരും ഒന്നിച്ച് നടക്കുന്നതും നായയെ പരിപാലിക്കുന്നതും ടീസറിലുണ്ട്.

മുഖ്യമന്ത്രിക്ക് ഇഷ്ടപ്പെട്ട സിനിമകൾ രജനീകാന്തിന്റേതാണെന്ന് ഒരാൾ തന്നോട് പറഞ്ഞുവെന്ന് മോഹൻലാൽ പറയുമ്പോൾ, പൊതുവിൽ ആക്ഷൻ പടങ്ങൾ ഇഷ്ടമുള്ള ആളാണ് താനെന്ന്‌ മുഖ്യമന്ത്രി മറുപടി പറയുന്നു. ഏതെങ്കിലും ഒരു സിനിമാ സീൻ യഥാർഥ ജീവിതത്തിൽ പ്രയോഗിക്കാൻ ശ്രമിച്ചിട്ടുണ്ടോയെന്ന് മോഹൻലാൽ പിണറായിയോട് ചോദിക്കുന്നുണ്ട്. അങ്ങനെ ശ്രമിക്കാറില്ലെന്നായിരുന്നു മറുപടി. എന്തിന്റേയെങ്കിലും പേരിൽ പശ്ചാത്തപിച്ചിട്ടുണ്ടോ എന്നായിരുന്നു മറ്റൊരു ചോദ്യം. തനിക്ക് മർദനം ഏൽക്കേണ്ടി വന്ന അനുഭവമാണ് പിണറായി പറയുന്നത്.

താൻ അഭിനയിച്ച ഏതെങ്കിലും സിനിമയിലെ സംഭാഷണം ഓർമയുണ്ടോയെന്ന ചോദ്യത്തോട്, ദിനേശനും ദാസനും ഒക്കെ കാണും എന്ന് ചിരിച്ചു കൊണ്ടുള്ള പിണറായിയുടെ മറുപടി. ഇതുകേട്ട് മോഹൻലാലും പൊട്ടിച്ചിരിക്കുന്നു. ‘എന്റെ കേരളം, അങ്ങയുടെ കേരളം, നമ്മുടെ കേരളം’ എന്ന മോഹൻലാലിന്റെ ഡയലോഗിന് മുഖ്യമന്ത്രി കൈയടിക്കുന്നതായും ടീസറിൽ കാണാം.

https://www.facebook.com/watch/?v=1996548547594637

മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ അതീവരഹസ്യമായിട്ടായിരുന്നു അഭിമുഖത്തിന്റെ ചിത്രീകരണം. സംവിധായകൻ ടികെ രാജീവ് കുമാർ ഉൾപ്പെടെയാണ് അഭിമുഖത്തിന്റെ പിന്നണിയിലുള്ളത്.

എന്തായാലും മോഹന്‍ലാലിനെ തുടര്‍ച്ചയായി സര്‍ക്കാര്‍ വേദിയിലും മുഖ്യമന്ത്രിയുടെ ഒപ്പവുമെത്തിച്ചതോടെ ജനവും മാധ്യമങ്ങളും വായിട്ടലച്ചു ചര്‍ച്ച ചെയ്യുന്ന പലതും വിസ്മൃതിയിലാകുമെന്നാണ് ഇടതു പ്രതീക്ഷ. ബിജെപിക്ക് ഇതൊക്കെ കുട്ടിക്കളിയാണെന്ന് സാക്ഷാല്‍പ്രധാനമന്ത്രിയെത്തന്നെ ഇറക്കിക്കളിക്കുന്നതുവഴി മനസിലാക്കാം. ഇത്തരം സൂപ്പര്‍ ഹിറ്റുകള്‍ക്ക് പാങ്ങില്ലാത്ത നിലയിലാണ് കോണ്‍ഗ്രസ്. സാധാരണ സ്ഥാനാര്‍ഥി നിര്‍ണയവും കൂട്ടയടിയും ഒത്തുകൂടലുമൊക്കെയായി ജയിച്ചു കയറാമെന്നു കരുതുന്ന കോണ്‍ഗ്രസിന് നേരിടേണ്ടത് കാശുകാരായ രണ്ടു ശത്രുക്കളെയാണ്. അതു തന്നെയാണ് എഐ കാലത്തെ ഇലക്ഷനെ ശ്രദ്ധേയമാക്കുന്നത്.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here