കാസര്‍ഗോഡ്. ഉദുമ പിടിക്കാൻ വടകര മോഡൽ പരീക്ഷണവുമായി കോൺഗ്രസ്. ശരത് ലാലിന്റെ സഹോദരി അമൃതയെ ഉദുമയിൽ സ്ഥാനാർത്ഥിയാക്കാൻ നീക്കം. ഉദുമ ഇരട്ട കൊലപാതം തെരഞ്ഞെടുപ്പ് വിഷയമാക്കി മണ്ഡലം പിടിക്കാനാണ് കോൺഗ്രസ് ശ്രമം.
ഉദുമ നിയമസഭാ മണ്ഡലത്തിൽ സി.പി.എമ്മിന്റെ കോട്ട തകർക്കാൻ നിർണായക നീക്കങ്ങളുമായി കോൺഗ്രസ് നേതൃത്വം. പെരിയ കല്യോട്ട് ഇരട്ടക്കൊലപാതക കേസിൽ കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ശരത് ലാലിന്റെ സഹോദരി അമൃതയെ നിയമസഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥിയാക്കാനുള്ള ഗൗരവമായ ചർച്ചകളാണ് പാർട്ടിക്കുള്ളിൽ പുരോഗമിക്കുന്നത്. ഔദ്യോഗികമായ അറിയിപ്പുകളൊന്നും ഇതുവരെയും ലഭിച്ചിട്ടില്ലെന്നും പ്രസ്ഥാനം ആവശ്യപ്പെടുകയാണെങ്കിൽ മത്സരിക്കാനോ വേണ്ടയോ എന്ന് തീരുമാനിക്കുമെന്നും അമൃതയുടെ പിതാവ് സത്യനാരായണൻ ബിഗ് ടിവിയോട്. 1987-ൽ കെ.പി കുഞ്ഞിക്കണ്ണന്റെ വിജയത്തിന് ശേഷം തുടർച്ചയായി സി.പി.എം നിലനിർത്തുന്ന മണ്ഡലംകൂടിയാണ് ഉദുമ.
ടി പി വധത്തിനുശേഷം കെ.കെ. രമയെ വടകരയിൽ സ്ഥാനാർത്ഥിയാക്കി വിജയിപ്പിച്ച അതേ മാതൃക ഉദുമയിലും വിജയിക്കുമെന്നാണ് കോൺഗ്രസ് പ്രതീക്ഷ. പെരിയ കേസിൽ ശിക്ഷിക്കപ്പെട്ട പ്രതികൾ പരോളിൽ പുറത്തിറങ്ങി സ്വൈര്യവിഹാരം നടത്തുന്നത് രാഷ്ട്രീയ വിഷയമാക്കി മാറ്റാനും നീക്കം. ഇത് മണ്ഡലത്തിൽ സഹതാപ തരംഗം സൃഷ്ടിക്കാൻ സഹായ്ക്കുമെന്നും കണക്കുകൂട്ടൽ.
2021-ലെ തെരഞ്ഞെടുപ്പിൽ 13322 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ സി പി എം വിജയിച്ച മണ്ഡലമാണ് ഉദുമ. എന്നാൽ 2025-ലെ തദ്ദേശ തിരഞ്ഞെടുപ്പിൽ മണ്ഡലത്തിലെ വോട്ടിങ് നില യു.ഡി.എഫിന് അനുകൂലമായിരുന്നു





























