തിരുവനന്തപുരം:
ക്രൈസ്തവ സമൂഹത്തിന് പ്രത്യേകിച്ച് ദളിത് ക്രൈസ്തവ വിഭാഗത്തിന് അര്‍ഹമായ അവകാശങ്ങള്‍ നിര്‍ത്തലാക്കുന്ന നടപടികള്‍ സര്‍ക്കാര്‍ തുടര്‍ന്നുകൊണ്ടിരിക്കുകയാണെന്ന് കേരള കൗൺസിൽ ഓഫ് ചർച്ചസ് ജനറൽ സെക്രട്ടറി ഡോ.പ്രകാശ് പി തോമസ് പറഞ്ഞു.1950ലെ പ്രസിഡന്‍ഷ്യല്‍ ഉത്തരവിലൂടെ ദളിത് ക്രൈസ്തവര്‍ക്ക് പട്ടികജാതിക്ക് ലഭിക്കുന്ന സംവരണം നിര്‍ത്തലാക്കിയെങ്കിലും കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ ദളിത് ക്രൈസ്തവര്‍ക്ക് പട്ടികജാതിയിലുള്‍പ്പെട്ടവര്‍ക്ക് ലഭിക്കുന്നതിന് സമാനമായ ആനുകൂല്യങ്ങള്‍ നല്കിയിരുന്നു. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ ദളിത് ക്രൈസ്തവ ആനുകൂല്യങ്ങള്‍ ഓരോന്നായി നിര്‍ത്തലാക്കി. കൂടാതെ ജസ്റ്റീസ് ജെ. ബി. കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവിടുകയോ അതില്‍ പറഞ്ഞിരിക്കുന്ന ആനുകൂല്യങ്ങള്‍ ദളിത് ക്രൈസ്തവ വിഭാഗങ്ങള്‍ക്ക് നല്കുകയോ ചെയ്തിട്ടില്ല. ഇതില്‍ പ്രതിഷേധിക്കുന്നതിനുവേണ്ടി ജെ.ബി. കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ച് 1000 ദിനം തികയുന്നതിനോടനുബന്ധിച്ച് 2026 ഫെബ്രുവരി 17ന് രാവിലെ 10.30ന് കേരളത്തിലെ സഭകളുടെ ഐക്യവേദിയായ കേരളാ കൗണ്‍സില്‍ ഓഫ് ചര്‍ച്ചസിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരം എല്‍.എം.എസ് കോമ്പൗണ്ടില്‍ നിന്നും സെക്രട്ടറിയേറ്റിലേക്ക് റാലിയും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സമ്മേളനങ്ങളും സംഘടിപ്പിക്കുമെന്നും അദ്ദേഹം പത്ര സമ്മേളനത്തിൽ പറഞ്ഞു.
കേരളാ കൗണ്‍സില്‍ ഓഫ് ചര്‍ച്ചസിന്റെ അംഗസഭകളില്‍ നിന്നുള്ള വൈദികരും വിശ്വാസസമൂഹവും റാലിയില്‍ പങ്കെടുക്കും. ഡോ. ഗീവര്‍ഗീസ് മാര്‍ കൂറീലോസ് മെത്രാപ്പോലീത്ത, ബിഷപ്പ് ജോസ് ജോര്‍ജ്, ബിഷപ്പ് ഡോ. എസ് ക്രിസ്റ്റഫര്‍ വിജയന്‍, ബിഷപ്പ് ഡോ. ജോര്‍ജ് ഈപ്പന്‍, ബിഷപ്പ് ഡോ. സെല്‍വദാസ് പ്രമോദ്, ബിഷപ്പ് ഡോ. ഓസ്റ്റിന്‍ എം. എ. പോള്‍, ബിഷപ്പ് സുന്ദര്‍ സിംഗ്, ലെഫ്. കേണല്‍ ജേക്കബ് ജെ. ജോസഫ് എന്നിവര്‍ നേതൃത്വം നല്കും.
റാലിയുടെ ക്രമീകരണങ്ങള്‍ക്കായി കെ.സി.സി. വൈസ് പ്രസിഡന്റ് ശ്രീ. ഷിബി പീറ്റര്‍ ചെയര്‍മാനായും സി.എസ്.ഐ. കൊല്ലം – കൊട്ടാരക്കര മഹായിടവക മെഡിക്കല്‍ ബോര്‍ഡ് സെക്രട്ടറി ശ്രീ. ഷാജി മോന്‍ എസ്. കൈതക്കുഴി കണ്‍വീനറായും കമ്മറ്റി പ്രവര്‍ത്തിക്കുന്നു. തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ നടന്ന
പത്രസമ്മേളനത്തില്‍ റവ. സനല്‍ രാജ്, കണ്‍വീനര്‍ ഷാജിമോന്‍ എസ്. കൈതക്കുഴി എന്നിവരും പങ്കെടുത്തു.































