തിരുവല്ലയിൽ സ്പാ ജീവനക്കാരിയെ ബലാത്സംഗം ചെയ്‌ത കേസിൽ ഏഴാം പ്രതിയും പൊലീസ് പിടിയിൽ. മഞ്ഞാടി സ്വദേശി ഷിന്‍റോ പി സണ്ണി (22) ആണ് പിടിയിലായത്. പൊലീസ് നടത്തിയ സിസിടിവി ദൃശ്യങ്ങളുടെ വിശദമായ പരിശോധനയിലാണ് ഏഴാമത് ഒരാൾ കൂടി കുറ്റകൃത്യത്തിൽ പങ്കാളിയാണെന്ന് വ്യക്തമായത്.
കേസിലെ മുഖ്യസൂത്രധാരൻ സുബിൻ അലക്സാണ്ടർ, തിരുവല്ല സ്വദേശി ബെർലിൻ ദാസ് എന്നിവരാണ് ആദ്യം പിടിയിലായത്. മുഖ്യപ്രതി സുബിൻ അലക്സാണ്ടറിനെ ചോദ്യം ചെയ്തതിൽ നിന്നും മറ്റ് കൂട്ടാളികളെക്കുറിച്ചുള്ള നിർണ്ണായക വിവരങ്ങൾ പൊലീസിന് ലഭിച്ചിരുന്നു.
ഈ മാസം ഒന്നിന് പകൽ മൂന്നരയോടെയാണ് കേസിനാസ്പദമായ സംഭവം. സുബിൻ അടങ്ങുന്ന ആറംഗ സംഘം 50,000 രൂപ ഗുണ്ടാ പിരിവ് ആവശ്യപ്പെട്ട് സ്പായിൽ എത്തുകയായിരുന്നു. ജീവനക്കാരിയായ യുവതി പണം നൽകാൻ വിസമ്മതിച്ചതോടെ ഇവരെ മർദിച്ച ശേഷം സ്പായിലെ മറ്റൊരു ജീവനക്കാരിയെ ഒന്നാംപ്രതി ബലാത്സംഗത്തിന് ഇരയാക്കി. സ്പായിലെത്തിയ കസ്റ്റമറായ യുവാവിനെ മർദിച്ച് ജീവനക്കാരിക്കൊപ്പം കിടത്തി നഗ്നവീഡിയോ ചിത്രീകരിച്ചു. ജീവനക്കാരിയിൽനിന്ന് 2500 രൂപ ഇവർ പിടിച്ചുവാങ്ങി. പ്രതികൾക്കെതിരെ നിരവധി ക്രിമിനൽ കേസുകളുള്ളതായി പൊലീസ് പറഞ്ഞു.




























