Home News Breaking News ജമാഅത്തെ ഇസ്‌ലാമി ഭരണഘടനക്കെതിരായ തീവ്ര സംഘടന,രാഷ്ട്രീയ ഇസ്‌ലാം എന്നത് അപകടകരമായ ആശയം,ഉമർ ഫൈസി മുക്കം

ജമാഅത്തെ ഇസ്‌ലാമി ഭരണഘടനക്കെതിരായ തീവ്ര സംഘടന,രാഷ്ട്രീയ ഇസ്‌ലാം എന്നത് അപകടകരമായ ആശയം,ഉമർ ഫൈസി മുക്കം

Advertisement

കാസർകോട്: ജമാഅത്തെ ഇസ്‌ലാമിക്കെതിരെ കടുത്ത വിമർശനവുമായി സമസ്ത മുശാവറ അംഗം ഉമർ ഫൈസി മുക്കം. ജമാഅത്തെ ഇസ്‌ലാമി ഭരണഘടനക്കെതിരായ തീവ്ര സംഘടനയാണെന്നും നാല് വോട്ടിന് വേണ്ടി നാടിനെ തകർക്കുന്നവരുടെ പിന്തുണ തേടരുതെന്നും അദ്ദേഹം പറഞ്ഞു. കാസർകോട് കുണിയയിൽ നടക്കുന്ന സമസ്ത നൂറാം വാർഷിക സമ്മേളനത്തിനിടെയായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം.

ജമാഅത്തെ ഇസ്‌ലാമിയെ കൂട്ടി സഞ്ചരിക്കരുതെന്ന് രാഷ്ട്രീയ പാർട്ടികളോട് സമസ്ത എപ്പോഴും പറയാറുള്ളതാണെന്ന് അദ്ദേഹം ഓർമിപ്പിച്ചു. പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ പരോക്ഷ വിമർശനം ഉന്നയിച്ച ഉമർ ഫൈസി, അത്തരക്കാരെ ഭൂമിയിൽ ഇറങ്ങി സഞ്ചരിക്കാൻ പോലും അനുവദിക്കരുതെന്ന രൂക്ഷമായ പ്രയോഗവും നടത്തി. ജമാഅത്തെ ഇസ്‌ലാമിയെ ആദ്യഘട്ടം മുതൽ എതിർത്ത പാരമ്പര്യമാണ് സമസ്തയുടേതെന്നും ആ നിലപാടിൽ മാറ്റമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഇസ്‌ലാമിൻ്റെ സമാധാനപരമായ പ്രബോധന ശൈലിയെ അട്ടിമറിക്കാൻ ശ്രമിക്കുന്ന പാൻ-ഇസ്‌ലാമിസ്റ്റ് തീവ്രചിന്താഗതികൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് സമ്മേളന പ്രമേയം ആഹ്വാനം ചെയ്തു. രാഷ്ട്രീയ ഇസ്‌ലാം എന്ന അപകടകരമായ ആശയത്തിലൂടെ മുസ്‌ലിം യുവാക്കളെ വഴിതെറ്റിക്കാൻ ശ്രമിക്കുന്ന മൗദൂദിസ്റ്റ് വിചാരധാരകൾ ഗൗരവതരമായ വെല്ലുവിളിയാണ്. നിഷ്പക്ഷ മാധ്യമങ്ങൾ എന്ന വ്യാജേന പ്രവര്ത്തിക്കുന്ന ചില മാധ്യമങ്ങൾ വഴി സമുദായത്തെ ഭിന്നിപ്പിക്കാനുള്ള അജണ്ടകൾ തിരിച്ചറിയണം. സഹിഷ്ണുതയുടെ പൈതൃകം ഉയർത്തിപ്പിടിച്ച് ഇത്തരം വിഘടനവാദങ്ങളെ ആശയപരമായി പ്രതിരോധിക്കാൻ സമുദായം രംഗത്തിറങ്ങണമെന്ന് പ്രമേയം ആഹ്വാനം ചെയ്തു.

കേരളത്തിലെ വലിയ ജില്ലകളുടെ പുനർനിർണയം അനിവാര്യമാണെന്നും മലപ്പുറം ജില്ല വിഭജിച്ച് പുതിയ ജില്ല രൂപീകരിക്കണമെന്നും സമസ്ത നൂറാം വാർഷിക സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ഭരണനിർവഹണം കാര്യക്ഷമമാക്കുന്നതിനും വിഭവങ്ങൾ തുല്യമായി വിതരണം ചെയ്യുന്നതിനും പുതിയ ജില്ലാരൂപീകരണം അത്യന്താപേക്ഷിതമാണെന്നും സമസ്ത വ്യക്തമാക്കി.

നാൽപ്പത്തഞ്ച് ലക്ഷത്തിലധികം ജനങ്ങളുള്ള മലപ്പുറത്ത് പുതിയ ജില്ലാരൂപീകരണം അത്യന്താപേക്ഷിതമാണ്. മലപ്പുറത്തിന് പുറമെ ഭൂപ്രകൃതിയും യാത്രാക്ലേശവും കണക്കിലെടുത്ത് ഇടുക്കി, എറണാകുളം, പാലക്കാട് ജില്ലകളിലും ശാസ്ത്രീയ പഠനങ്ങൾ നടത്തി പുനർനിർണയം നടത്തണം. 39 പാർലമെൻ്റ് മണ്ഡലങ്ങളുടെ പരിധിയിൽ 38 ജില്ലകളുള്ള തമിഴ്നാടിൻ്റെ മാതൃക കേരളത്തിന് സ്വീകരിക്കാവുന്നതാണ്.

പുതിയ ജില്ലകൾ രൂപീകരിക്കുന്നതോടെ സിവിൽ സ്റ്റേഷനുകളും ആശുപത്രികളും ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ ജനങ്ങളിലേക്ക് കൂടുതൽ അടുക്കും. ഇത് പിന്നാക്ക പ്രദേശങ്ങളുടെ സാമ്പത്തിക വളർച്ചയ്ക്ക് വേഗത കൂട്ടുമെന്നും പ്രമേയം പറയുന്നു. രാഷ്ട്രീയ താൽപ്പര്യങ്ങൾക്കപ്പുറം ശാസ്ത്രീയ പഠനങ്ങളുടെ അടിസ്ഥാനത്തിൽ ഈ ആവശ്യം യാഥാർഥ്യമാക്കാൻ ഭരണ-പ്രതിപക്ഷ കക്ഷികൾ ഒത്തൊരുമിച്ച് നീങ്ങണമെന്ന് സമസ്ത ആഹ്വാനം ചെയ്തു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here