കോഴിക്കോട് : രാജ്യത്തെ ആദ്യ അവയവമാറ്റ ആശുപത്രിക്ക് ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ തറക്കല്ലിടും. 617 കോടി രൂപ ചെലവിട്ട് ആരോഗ്യ വകുപ്പിന് കീഴില്‍ കോഴിക്കോട് ചേവായൂരിലാണ് ഈ ആശുപത്രി പണിയുന്നത്.
ചേവായൂരിലെ ത്വക്ക് രോഗ ആശുപത്രി വളപ്പിലെ 20 ഏക്കറില്‍ നിര്‍മിക്കുന്ന കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓര്‍ഗന്‍ ആന്‍ഡ് ടിഷ്യൂ ട്രാന്‍സ്പ്ലാന്റിന് (അവയവമാറ്റ ആശുപത്രി) രാവിലെ 11.30നാണ് മുഖ്യമന്ത്രി തറക്കല്ലിടുന്നത്.
അവയവമാറ്റ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങളും എല്ലാതരം അവയവ മാറ്റ ശസ്ത്രക്രിയകളും ഒരു കുടക്കീഴില്‍ കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ 500 ല്‍ അധികം കിടക്കകള്‍, ഐ സി യു, ഡയാലിസിസ്, ഓപറേഷന്‍ തിയേറ്റര്‍ തുടങ്ങിയ അത്യാധുനിക ചികിത്സാ സൗകര്യങ്ങളോടെയാണ് ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുന്നത്. രണ്ടു ഘട്ടങ്ങളിലായി നിര്‍മിക്കുന്ന ആശുപത്രിയുടെ ആദ്യഘട്ട പ്രവൃത്തികള്‍ക്ക് 299 കോടി രൂപയാണ് ചെലവ് കണക്കാക്കുന്നത്. ഇതിന് പുറമെ ഉപകരണങ്ങള്‍ക്കായി 99 കോടി രൂപയും നീക്കിവെച്ചിട്ടുണ്ട്. കിഫ്ബി ഫണ്ട് ഉപയോഗിച്ചാണ് ആശുപത്രിയുടെ നിര്‍മാണം.
ആദ്യ ഘട്ടത്തില്‍ ഐ സി യു, എച്ച് ഡി യു സൗകര്യങ്ങള്‍, ഡയാലിസിസ് സെന്റര്‍, 10 ഓപറേഷന്‍ തിയേറ്ററുകള്‍ എന്നിവ ഉള്‍പ്പെടെ 350 കിടക്കകളുണ്ടാകും. 14 സ്‌പെഷ്യാലിറ്റി ഡിപ്പാര്‍ട്ട്‌മെന്റുകളും ഡിവിഷനുകളും ഉണ്ടാകും. എട്ട് നിലകളിലായാണ് നിര്‍മാണം. ട്രാന്‍സ്പ്ലാന്റേഷന്‍ മേഖലയിലെ ഡോക്ടര്‍മാര്‍ക്കും പാരാമെഡിക്കല്‍ ജീവനക്കാര്‍ക്കുമുള്ള പരിശീലന കേന്ദ്രമായും ഗവേഷണ കേന്ദ്രമായും ഇത് പ്രവര്‍ത്തിക്കും. 31 അക്കാദമിക് കോഴ്‌സുകള്‍ക്കും പദ്ധതിയുണ്ട്.
വര്‍ഷം തോറും 1,100 കോര്‍ണിയ ട്രാന്‍സ്പ്ലാന്റുകള്‍, 520 വൃക്ക ട്രാന്‍സ്പ്ലാന്റുകള്‍, 320 കരള്‍ ട്രാന്‍സ്പ്ലാന്റുകള്‍, 15 ആന്ത്ര (ഇന്റസ്‌റ്റൈനല്‍) ട്രാന്‍സ്പ്ലാന്റുകള്‍, 15 പാന്‍ക്രിയാസ് ട്രാന്‍സ്പ്ലാന്റുകള്‍, 50 ഹൃദയ ട്രാന്‍സ്പ്ലാന്റുകള്‍, 40 ശ്വാസകോശ ട്രാന്‍സ്പ്ലാന്റുകള്‍, 120 ബോണ്‍ മാരോ ട്രാന്‍സ്പ്ലാന്റുകള്‍, 300 സോഫ്റ്റ്ടിഷ്യു/വിരല്‍/കൈ/എല്ല്/മുഖം ട്രാന്‍സ്പ്ലാന്റുകള്‍ എന്നിവ നടത്താനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.





























