പത്തനംതിട്ട: ഇ ശ്രീധരൻ്റെ ഓഫീസ് തുറക്കൽ കഴിഞ്ഞ ഇലക്ഷനിൽ കണ്ടതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇ ശ്രീധരൻ കേരളത്തിൻ്റെ മുഖ്യമന്ത്രിയായി സ്വയം പ്രഖ്യാപനം നടത്തി. എന്നാൽ ശ്രീധരൻ്റെ പദ്ധതിയുമായി ബന്ധപ്പെട്ട് ഒരു അനുമതിയും കേന്ദ്രം നൽകിയിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. പത്തനംതിട്ടയിൽ ജോസ് കെ മാണി നയിക്കുന്ന എൽഡിഎഫ് മധ്യ മേഖല ജാഥയിൽ സംസാരിക്കുകയായിരുന്നു പിണറായി വിജയൻ.
അതിവേഗ റെയിൽ ആരംഭിക്കാൻ കേന്ദ്രത്തിന്റെ അംഗീകാരം കിട്ടിയെന്നാണ് ഇ ശ്രീധരൻ പറയുന്നത്. അദ്ദേഹം ഓഫീസ് തുറന്നത് അദ്ദേഹത്തിന്റെ കാര്യമാണ്. അതുമായി ബന്ധപ്പെട്ട് കൂടുതൽ കാര്യങ്ങൾ പറയാൻ ഇല്ല. ഇതുമായി ബന്ധപ്പെട്ട് കേന്ദ്രത്തിന്റെ ഭാഗത്തുനിന്ന് ഒരു പ്രഖ്യാപനവും ഉണ്ടായിട്ടില്ല. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയുടെ ഓഫീസ് മാത്രമല്ല, എംഎൽഎ ഓഫീസും തിരഞ്ഞെടുപ്പ് സമയത്ത് ശ്രീധരൻ തുറന്നതാണ്. അതിവേഗ റെയിലുമായി ബന്ധപ്പെട്ട് ഒരു പോസിറ്റീവ് സമീപനവും കേന്ദ്രത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ശബരി റെയിൽ, ആവശ്യമായ പദ്ധതിയാണ്. കേന്ദ്രത്തിൻ്റേത് വിചിത്രമായ നടപടികളാണ്. കെ-റെയിലിനെ ബിജെപിയും യുഡിഎഫും എതിർത്തു. കേന്ദ്രവും അതിനൊപ്പം നിന്നു. ഇതിനിടെയാണ് ശ്രീധരൻ പദ്ധതിയുമായി വന്നത്. ഏത് പദ്ധതി ആയാലും വന്നാൽ മതി എന്നതാണ് സംസ്ഥാന നിലപാട്. സംസ്ഥാനത്തിന് വേണ്ടത് അതിവേഗ റെയിൽ ആണ്.
കേന്ദ്രം ബജറ്റ് അവതരിപ്പിക്കുമ്പോൾ അതിൽ കേരളം ഇല്ലേ ഇല്ല. ആരോഗ്യ രംഗത്ത് എല്ലാവരും മികച്ചതാണെന്ന് സമ്മതിക്കുന്ന കേരളത്തിന് എയിംസ് ഇല്ല. കേരളത്തിന് ആവശ്യമുള്ളതൊന്നും കേന്ദ്രം നൽകുന്നില്ല. എയിംസിന് വേണ്ടി നാല് സ്ഥലങ്ങൾ കേന്ദ്രം ചൂണ്ടിക്കാട്ടി. ഏതെങ്കിലും ഒരെണ്ണം മാത്രം വേണമെന്ന് കേന്ദ്രം അറിയിച്ചു. അങ്ങനെയാണ് കോഴിക്കോട് കിനാലൂരിൽ എയിംസിന് സ്ഥലം കണ്ടെത്തിയത്. ഇപ്പൊ കിട്ടും എന്ന് കരുതി. പക്ഷേ വർഷങ്ങൾ കഴിഞ്ഞിട്ടും ഉണ്ടായില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം പി കെ ബിജുവാണ് ജാഥാമാനേജർ. കേന്ദ്രകമ്മിറ്റിയംഗം കെ കെ ശൈലജ, സിപിഐ അസിസ്റ്റന്റ് സെക്രട്ടറി പി പി സുനീർ, ഇന്ത്യൻ സോഷ്യലിസ്റ്റ് ജനതാദൾ സംസ്ഥാന സെക്രട്ടറി സാബു ജോർജ്, എൻസിപി സംസ്ഥാന സെക്രട്ടറി സുഭാഷ് പുഞ്ചക്കോട്ടിൽ, ആർജെഡി സെക്രട്ടറി ജനറൽ വർഗീസ് ജോർജ്, കോൺഗ്രസ് എസ് സംസ്ഥാന സെക്രട്ടറി മാത്യൂസ് കോലഞ്ചേരി, കേരള കോൺഗ്രസ് ബി സംസ്ഥാന സെക്രട്ടറി കെ ജി പ്രേംജിത്, ജനാധിപത്യ കേരള കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ഫ്രാൻസിസ് തോമസ്, ഐഎൻഎൽ സംസ്ഥാന സെക്രട്ടറി എം എ ലത്തീഫ്, കേരള കോൺഗ്രസ് സ്കറിയ പ്രസിഡന്റ് ബിനോയ് ജോസഫ് എന്നിവരാണ് ജാഥാംഗങ്ങൾ.
നാളെ പകൽ 11ന് അടൂരിൽ പര്യടനമാരംഭിക്കുന്ന ജാഥ മൂന്നിന് തിരുവല്ലയിലെ സ്വീകരണത്തിനുശേഷം കോട്ടയം ജില്ലാഅതിർത്തിയായ ചങ്ങനാശേരിയിലെത്തും. കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലെ പര്യടനത്തിനുശേഷം 14ന് വൈകിട്ട് മറൈൻഡ്രൈവിൽ സമാപിക്കും.


































