തിരുവനന്തപുരം: കെഎസ്‌ആർടിസി ജീവനക്കാരെയും പാവപ്പെട്ട പൊതുജനങ്ങളെയും ലക്ഷ്യമിട്ട് കെഎസ്‌ആർടിസി ആശുപത്രി ആരംഭിക്കുന്നതായി ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാർ നിയമസഭയില്‍ അറിയിച്ചു.
തിരുവനന്തപുരം കിഴക്കേകോട്ടയിലെ കെഎസ്‌ആർടിസിയുടെ സ്ഥലത്താണ് ആശുപത്രി ആരംഭിക്കുക.
ഇന്ത്യൻ ഓയില്‍ കോർപ്പറേഷൻ ഡയാലിസിസ് മെഷീനുകള്‍ സൗജന്യമായി നല്‍കിയിട്ടുണ്ടെന്നും, നിംസ് ആശുപത്രിയില്‍ നിന്ന് നെഫ്രോളജിസ്റ്റിന്റെ സേവനം സൗജന്യമായി ലഭ്യമാക്കാമെന്ന ഉറപ്പ് ലഭിച്ചതായും മന്ത്രി അറിയിച്ചു. ഇതിലൂടെ വളരെ കുറഞ്ഞ ചെലവില്‍ പാവപ്പെട്ട രോഗികള്‍ക്ക് ഡയാലിസിസ് ചികിത്സ ലഭ്യമാക്കാൻ കഴിയുമെന്ന് അദ്ദേഹം വ്യക്തമാക്കി.
ആദ്യഘട്ടത്തില്‍ 10 ബെഡുകളോടുകൂടിയ ഡയാലിസിസ് യൂണിറ്റാണ് ഒരുക്കുന്നത്. 10 ഡയാലിസിസ് മെഷീനുകളും സ്പോണ്‍സർഷിപ്പിലൂടെ ലഭിച്ചതിനാല്‍ ഒരേസമയം 10 പേർക്ക് ചികിത്സ നല്‍കാൻ സാധിക്കും. കൂടാതെ ആശുപത്രിയിലെ ഫാർമസിയിലൂടെ എല്ലാ മരുന്നുകളും ന്യായവിലയ്ക്ക് ലഭ്യമാക്കാനും തീരുമാനിച്ചിട്ടുണ്ട്.
കെഎസ്‌ആർടിസി ജീവനക്കാരെ മാത്രമല്ല, സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന സാധാരണ രോഗികളെയും പരിഗണിച്ചാണ് ആശുപത്രി പദ്ധതി നടപ്പാക്കുന്നതെന്ന് മന്ത്രി കെ ബി ഗണേഷ് കുമാർ അറിയിച്ചു.

































