കണ്ണൂർ: വി കുഞ്ഞികൃഷ്ണൻ അടഞ്ഞ അധ്യായമെന്ന് ആവർത്തിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. രക്തസാക്ഷി ഫണ്ട് തട്ടിപ്പിൽ കുഞ്ഞികൃഷ്ണനുമായി സിപിഎം പരസ്യ സംവാദം നടത്തില്ല. പുസ്തകത്തിലെ വിമർശനങ്ങൾക്ക് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി നാളെ വാർത്താ സമ്മേളനം വിളിച്ച് മറുപടി നൽകും. പയ്യന്നൂരിലെ പാർട്ടി ഫണ്ടുകളിൽ വെട്ടിപ്പുണ്ടായെന്ന ആരോപണം പ്രാദേശിക വിഷയം മാത്രമാണെന്നും അവിടെത്തന്നെ പരിഹരിക്കുമെന്നുമാണ് സിപിഎം സംസ്ഥാന നേതൃത്വം പറയുന്നത്.
പാർട്ടിക്ക് അക്കാര്യത്തിൽ യാതൊരു ഉത്കണ്ഠയും ഇല്ല. ഓരോ ദിവസവും കുഞ്ഞികൃഷ്ണന്റെ ആരോപണങ്ങൾക്ക് മറുപടി നൽകേണ്ട കാര്യവുമില്ല. അതൊരു അടഞ്ഞ അധ്യായമാണ്. പയ്യന്നൂർ എംഎൽഎ ടി ഐ മധുസൂദനനെ കുഞ്ഞികൃഷ്ണൻ പരസ്യ സംവാദത്തിന് ക്ഷണിച്ചെങ്കിലും സിപിഎം ഏറ്റുപിടിക്കില്ല.
നേതൃത്വത്തെ അണികൾ തിരുത്തണമെന്ന പുസ്തകം പുറത്തിറങ്ങിയ പശ്ചാത്തലത്തിൽ സിപിഎം ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് നാളെ മറുപടി നൽകും. ധനരാജ് രക്തസാക്ഷി ഫണ്ട്, പയ്യന്നൂർ ഏരിയ കമ്മിറ്റി ഓഫീസ് നിർമ്മാണ ഫണ്ട്, 2021ലെ തെരഞ്ഞെടുപ്പ് ഫണ്ട് എന്നിവയിൽ ഉയർന്ന ആരോപണങ്ങളിൽ വരവ് ചെലവ് കണക്കുകളും പാർട്ടി അവതരിപ്പിച്ചേക്കും. അതേസമയം, ഇന്നലെ പയ്യന്നൂരിൽ പുസ്തക പ്രകാശനത്തിന് വലിയ ജനക്കൂട്ടം എത്തിയതിൽ പാർട്ടിക്കാർ ഇല്ലെന്നാണ് സിപിഎം പ്രചരിപ്പിക്കുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് പാർട്ടി ശത്രുക്കൾ എത്തിയത് മൂലമാണ് പരിപാടിക്ക് ആളുകൂടിയതെന്നാണ് വാദം.




























