തിരുവനന്തപുരം. ബാലരാമപുരം വെങ്ങാനൂരിൽ നിന്നും വിഷ്ണു കാപ്പുകാട്ടേക്ക് വണ്ടി കയറുമ്പോൾ കൂടെ ഒത്തരി സ്വപ്നങ്ങളും ഉണ്ടായിരുന്നു.എന്നാൽ 28-ാം വയസിൽ നെയ്യാറിൻ്റെ റിസർവോയറിൽ മനു എന്ന ആന തുമ്പിക്കൈ കൊണ്ട് വിഷ്ണുവിനെ വെളളത്തിലേക്ക് അടിച്ച് താഴ്ത്തുമ്പോൾ ആ സ്വപ്നങ്ങളും മുങ്ങി താണു. സർക്കാർ നിയന്ത്രണത്തിലുള്ള ആന പരിപാലന കേന്ദ്രത്തിലെ താല്ക്കാലിക പാപ്പാനാണ് ബാലരാമപുരം വെങ്ങാനൂർ ചാവടിനട തൈവിളാകം വീട്ടിൽ വിഷ്ണു.
ഇന്ന് രാവിലെ 8.30തോടെയാണ് നെടുമങ്ങാട് കുറ്റിച്ചൽ കോട്ടൂർ കാപ്പുകാട് ആന പരിപാലന കേന്ദ്രത്തിൽ പാപ്പാനായ വിഷ്ണുവിനെ ആന തുമ്പികൈ കൊണ്ട് അടിച്ച് കൊന്നത്.
ഒമ്പത് വയസ്സുള്ള ആന വിഷ്ണുവിനെ പെട്ടെന്ന് ആക്രമിക്കുകയായിരുന്നു. തുമ്പിക്കൈ കൊണ്ട് അടിച്ച് വിഷ്ണുവിനെ വെള്ളത്തിനടിയിലേക്ക് താഴ്‌ത്തുകയായിരുന്നു. വിഷ്ണുവിനെ രക്ഷിക്കാൻ സമീപത്തുണ്ടായിരുന്ന മറ്റ് പാപ്പാൻമാരും ജീവനക്കാരും ഉടൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. സംഭവസ്ഥലത്ത് വച്ച് തന്നെ മരണം സംഭവിച്ചിരുന്നു.
2016 മുതൽ കാപ്പുകാട് ആന പുനരധിവാസ കേന്ദ്രത്തിൽ പാപ്പാനായി ജോലി ചെയ്തു വരികയായിരുന്നു വിഷ്ണു. മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്കായി ആര്യനാട് സർക്കാർ ആശുപത്രി മോർച്ചറിയലേക്ക് മാറ്റി. ബിജുവിന്റേയും കലയടേയും മകനാണ്. ഒരു സഹോദരിയുണ്ട്.































