തിരുവനന്തപുരം: പ്രതിപക്ഷം നിയമസഭയില്‍ തെരുവ് ചട്ടമ്പികളെ പോലെ പെരുമാറിയെന്ന് ഇടത് മുന്നണി കൺവീനർ ടി പി രാമകൃഷ്ണൻ എംഎല്‍എ. കേരളത്തിലെ ജനങ്ങളുടെ പ്രശ്നങ്ങള്‍ ചർച്ച ചെയ്യാൻ പ്രതിപക്ഷം തയ്യാറാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇന്നുരാവിലെ സഭ പിരിഞ്ഞതിനുശേഷം ഭരണപക്ഷ എംഎല്‍എമാർ പ്രതിപക്ഷത്തിനെതിരെ പ്രതിഷേധിച്ചിരുന്നു. പോസ്റ്ററുകളും ചിത്രങ്ങളുമായാണ് എംഎല്‍എമാർ പ്രതിഷേധിച്ചത്. ഇതിനിടിയലാണ് രാമകൃഷ്ണൻ മാദ്ധ്യമങ്ങളോട് പ്രതികരിച്ചത്.
‘കേരളത്തിലെ ജനങ്ങളുടെ പ്രധാന പ്രശ്നങ്ങള്‍ ചർച്ച ചെയ്യുന്ന പ്രധാനപ്പെട്ടൊരു വേദിയാണ് നിയമസഭ. എത്രയോ പ്രശ്നങ്ങള്‍ ചർച്ച ചെയ്യുന്ന സ്ഥലത്ത് യുഡിഎഫ് വളരെ പ്രതിഷേധാത്മക നിലപാടാണ് സ്വീകരിച്ചത്. ഒരു പ്രശ്നവും ചർച്ച ചെയ്യാൻ അവർ തയ്യാറല്ല. സഭാന്തരീക്ഷം അലങ്കോലമാക്കി തെരുവ് ചട്ടമ്പികളെ പോലെ അവർ പെരുമാറുകയാണ്. സ്പീക്കർക്കുനേരെയുണ്ടായ കടന്നാക്രമണങ്ങള്‍ ജനങ്ങള്‍ക്കുമുൻപില്‍ ചർച്ചയാകുകയാണ്.
ശബരിമല സ്വർണക്കൊള്ളയില്‍ സർക്കാർ ഹൈക്കോടതിയുടെ നിലപാട് അംഗീകരിച്ചാണ് തുടരുന്നത്. പ്രത്യേക അന്വേഷണ സംഘത്തിലെ അംഗങ്ങളെ ഹൈക്കോടതിയാണ് നിയോഗിച്ചത്. സത്യസന്ധരായ ഉദ്യോഗസ്ഥരെയാണ് സംഘത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന് ഹൈക്കോടതി തന്നെ പറഞ്ഞു. അവരുടെ അന്വേഷണത്തില്‍ ഹൈക്കോടതി സംതൃപ്തി പ്രകടിപ്പിച്ചതാണ്. എന്നാല്‍ ഹൈക്കോടതിയുടെ നിലപാടുകള്‍ക്ക് വിരുദ്ധമായ സമീപനാണ് ഇപ്പോള്‍ യുഡിഎഫ് സ്വീകരിച്ചിരിക്കുന്നത്. അതാണ് നിയമസഭയില്‍ നമ്മള്‍ കഴിഞ്ഞ ദിവസങ്ങളില്‍ കണ്ടത്.
നിയമസഭ ശരിയായി നടപ്പിലാക്കാൻ അവർ സമ്മതിക്കുന്നില്ല. പ്രതിപക്ഷനേതാവ് ആവർത്തിച്ചാവർത്തിച്ച് നുണ പറഞ്ഞ് ജനങ്ങളെ കബളിപ്പിക്കുകയാണ്. യാഥാർത്ഥ്യത്തിന് വിരുദ്ധമായ നിലപാടാണ് അവർ സ്വീകരിക്കുന്നത്. അതിന്റെ നേതൃത്വം പ്രതിപക്ഷനേതാവ് ഏറ്റെടുത്തിരിക്കുകയാണ്. ഇത് ജനങ്ങള്‍ തള്ളിക്കളയും. ശബരിമലയിലെ ഒരുതരി സ്വർണം പോലും നഷ്ടമാകില്ലെന്ന് സർക്കാർ നേരത്തെ വ്യക്തമാക്കിയതാണ്’- അദ്ദേഹം പറഞ്ഞു.


































