കാസർഗോഡ്. നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള LDF ന്റെ മേഖല ജാഥകൾക്ക് തുടക്കം. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നയിക്കുന്ന വടക്കൻ മേഖല വികസന മുന്നേറ്റ ജാഥ കാസർഗോഡ് കുമ്പളയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. മതവികാരം ഇളക്കിവിടാൻ മുസ്ലിം ലീഗ് ശ്രമിക്കുന്നെന്ന് ആരോപിച്ച മുഖ്യമന്ത്രി പ്രതിപക്ഷ സംഘടനകളെ രൂക്ഷമായി വിമർശിച്ചു.
നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പ്രചരണം കൊഴുപ്പിക്കുകയാണ് ഇടതുമുന്നണി. കഴിഞ്ഞ പത്ത് വർഷക്കാലത്തെ വികസന നേട്ടങ്ങൾ എണ്ണി പറഞ്ഞാണ് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നയിക്കുന്ന എൽ ഡി എഫ് വടക്കൻ മേഖല വികസന മുന്നേറ്റ ജാഥയുടെ തുടക്കം. ശബരിമല സ്വർണ്ണക്കൊള്ള ഉൾപ്പെടെയുള്ള വിഷയങ്ങളിൽ സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർശിക്കുന്ന പ്രതിപക്ഷത്തിന് മുസ്ലിം ലീഗ് നേതാവ് കെ എം ഷാജിയുടെ വർഗീയ നിലപാട് ചൂണ്ടി കാണിച്ച് മുഖ്യമന്ത്രിയുടെ മറുപടി.
അധികാരത്തിലെത്താൻ യു ഡി എഫ് സ്വീകരിക്കുന്ന മാർഗങ്ങൾ ജനം വിലയിരുത്തുന്നുണ്ട്. വർഗീയ ശക്തികളോട് വിട്ട് വീഴ്ച്ച സ്വീകരിക്കില്ലെന്നും കാസർഗോഡ് മഞ്ചേശ്വരത്ത് നടന്ന ഉദ്ഘാടന പ്രസംഗത്തിനിടെ മുഖ്യമന്ത്രി പിണറായി വിജയന്റെ മുന്നറിയിപ്പ്.
തദ്ദേശ തെരെഞ്ഞെടുപ്പിൽ നഷ്ടപ്പെട്ട ജനപിന്തുണ തിരിച്ചുപിടിക്കുകയാണ് പ്രചാരണ ജാഥയിലൂടെ LDF പ്രധാനമായും ലക്ഷ്യമിടുന്നത്. ബിനോയ് വിശ്വം നയിക്കുന്ന തെക്കൻ മേഖല ജാഥ ഈ മാസം മൂന്നിനും ജോസ് കെ മാണി നയിക്കുന്ന മധ്യമേഖല ജാഥ ആറിനുമാണ് ആരംഭിക്കുക. ജാഥയിലൂടെ അണികളെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ സജ്ജരാക്കാനാകുമെന്നാണ് LDF ന്റെ കണക്കുകൂട്ടൽ




























