ന്യൂഡെൽഹി.വീക്ഷിത് ഭാരത് സങ്കൽപ്പത്തിൽ ഊന്നിയുള്ള ധനമന്ത്രി നിർമ്മലാ സീതാരാമന്റെ ഒമ്പതാമത്തെ ബജറ്റ്, പരമ്പരാഗത രീതികളിൽ നിന്നും വ്യത്യസ്തമാണ്. വൻ പ്രഖ്യാപനങ്ങൾ ഒഴിവാക്കിയ ബജറ്റിൽ, അടിസ്ഥാന തൊഴിൽ മേഖലകളെയും ചെറുകിട വ്യവസായങ്ങളെയും ആണ് അഭിസംബോധന ചെയ്യുന്നത്. ഒപ്പം യുവ ജനങ്ങൾക്കും സാങ്കേതിക വിദ്യാക്കും ബജറ്റിൽ കാര്യമായ ഇടം നൽകിയിട്ടുണ്ട്. ആഗോള സാമ്പത്തിക യഥാർഥ്യങ്ങൾ തിരിച്ചറിഞ്ഞുള്ള ബജറ്റ് എന്നാണ് സാമ്പത്തിക രംഗത്ത് നിന്നുള്ള വിലയിരുത്തൽ.
വീക്ഷിത് ഭാരത് 2047 ലക്ഷ്യത്തിനു ഊന്നൽ നൽകുന്ന തന്റെ ഒൻപതാമത്തെ ബജറ്റിൽ പതിവ് രീതിയിലുള്ള വൻ പ്രഖ്യാപനങ്ങൾ ധനമന്ത്രി നിർമ്മലാ സിതാരാമൻ ഒഴിവാക്കി.
ജനങ്ങളുടെ ക്ഷേമം , എല്ലാവർക്കും എല്ലാം , യുവജനക്ഷേമം എന്നീ മൂന്ന് പ്രതിബദ്ധതകൾ മനസ്സിൽ വെച്ചു തയ്യാറാക്കിയ ബജറ്റിൽ പ്രാദേശിക വളർച്ചയ്‌ക്കായി തൊഴിലവസരങ്ങളിലും ടൂറിസത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് ധനമന്ത്രി ആമുഖമായി തന്നെ പറഞ്ഞു.
ജൻ സി വിഭാഗത്തെ അഭിസംബോധന ചെയ്യുന്ന ബജറ്റിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉൾപ്പെടെ സാങ്കേതികവിദ്യകളിൽ ശക്തമായ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനും, യുവാക്കളുടെ നൈപുണ്യം വർദ്ധിപ്പിക്കുന്നതിനും പ്രഖ്യാപനങ്ങൾ ഉണ്ട്.
തെരഞ്ഞെടുപ്പ് അടുത്ത സംസ്ഥാങ്ങൾക്കായി നേരിട്ടുള്ള വൻ പദ്ധതി പ്രഖ്യാപന ങ്ങൾ ഒഴിവാക്കി, ഈ സംസ്ഥാങ്ങളിലെ പറമ്പരാഗത തൊഴിൽ മേഖലകളെ സ്വാധീനിക്കുന്ന പദ്ധതികൾ ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
നെയ്ത്, നാളികേരം, കശുവണ്ടി, കോക്കോ, കുടിൽ -ചെറുകിട വ്യവസായം, മത്സ്യ കൃഷി എന്നീ മേഖലകൾക്കായുള്ള പദ്ധതികൾ, കേരളം, തമിഴ്നാട്, പശ്ചിമ ബംഗാൾ,അസം സംസ്ഥാനങ്ങളിലെ അടിസ്ഥാന തൊഴിൽ മേഖലകളെ സ്വാധീനിക്കും.
കൂടാതെ തെരഞ്ഞെടുപ്പ് ബജറ്റ് എന്ന വിമർശനം ഒഴിവാക്കാനും നിർമല സീതാരാമന് കഴിഞ്ഞു.
അടിസ്ഥാന സൗകര്യ വികസനം, ടൂറിസം, കാർഷിക മേഖലകൾക്ക് പരിഗണന നൽകിയ ബജറ്റിൽ,വീക്ഷിത് ഭാരത് ബാങ്കിങ്ങിന് വേണ്ടി ഉന്നതല സമിതിയും പ്രഖ്യാപിച്ചിട്ടുണ്ട്.
ദീർഘകാല ലക്ഷ്യങ്ങൾക്കൊപ്പം ഹ്രസ്വകാല ലക്ഷ്യങ്ങളും മുൻ നിർത്തി, ആഗോള സാമ്പത്തിക സാഹചര്യങ്ങളും രാജ്യത്തെ യാഥാർത്ഥ്യങ്ങളും ഉൾക്കൊള്ളുന്നതാണ് ബജറ്റ് എന്നാണ് വിലയിരുത്ത പ്പെടുന്നത്.






























