പത്തനംതിട്ട. അന്വഷണവും കുറ്റവാളിയെ കണ്ടെത്തലും വിവാദവും അതിശയവുമായ നഴ്സ് ടിഞ്ചു മൈക്കിൾ കൊലക്കേസിൽ പ്രതി കുറ്റക്കാരൻ. തടിക്കച്ചവടക്കാരൻ നസീറാണ് പ്രതി .യുവതിയെ ബലാത്സംഗം ചെയ്ത ശേഷം കെട്ടിത്തൂക്കി കൊലപ്പെടുത്തുകയായിരുന്നു
തടി കച്ചവടക്കാരുടെ രീതിയിലുള്ള കെട്ടാണ് പ്രതിയിലേക്ക് അന്വേഷണം എത്തിച്ചത്. പ്രതിയെന്നു സംശയിച്ച് ടിഞ്ചുവിന്‍റെ സുഹൃത്തിനെ ക്രൂരമായി പോലീസ് മർദ്ദിച്ചിരുന്നു. 2019 ഡിസംബർ 15 ന് ആയിരുന്നു കൊലപാതകം. പ്രതിയെ ക്രൈംബ്രാഞ്ച് പിടികൂടിയത് 20 മാസത്തിനുശേഷം. ശിക്ഷ വിധി മറ്റന്നാൾ
ഒരു സിനിമയെ അനുസ്മരിപ്പിക്കുന്ന വിധത്തിലാണ് പത്തനംതിട്ട മല്ലപ്പള്ളി കോട്ടാങ്ങലില്‍ യുവതിയെ കാമുകന്റെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം പിന്നീട് കൊലപാതകമാണെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയത്. ഏതൊരു കുറ്റകൃത്യത്തിനിടയിലും ആ കുറ്റം തെളിയാന്‍ ദൈവത്തിന്റെ വിരലടയാളം ഉണ്ടാകും എന്നു പറയുന്നതുപോലെയായിരുന്നു ഈ കേസിന്റെ ഒരു ഘട്ടത്തില്‍ പോലും ആരും സംശയിക്കാതിരുന്ന പ്രതി ഒടുവില്‍ പിടിയിലായത്.
കുറ്റവാളികള്‍ പോലും അറിയാതെ അവരുടെ രീതികള്‍ അവരെ കുടുക്കും എന്നതിന്റെ ഉത്തമോദാഹരണമായി മാറിയതാണ് പത്തനംതിട്ടയെ ഞെട്ടിച്ച ടിഞ്ചു കൊലപാതക കേസ്. കേസന്വേഷകര്‍ക്ക് അത് വലിയ പാഠവുമായി. കോട്ടാങ്ങല്‍ ചുങ്കപ്പാറ മാപ്പൂര് ടിഞ്ചു മൈക്കിളിന്റെ (26) ദുരൂഹ മരണവുമായി ബന്ധപ്പെട്ട് 2019ല്‍ പെരുമ്പെട്ടി പോലീസ് ചാര്‍ജ് ചെയ്ത കേസിലാണ് കോട്ടാങ്ങല്‍ പുളിമൂട്ടില്‍ നസീര്‍ എന്ന നെയ്‌മോനെ ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷണ സംഘം അറസ്റ്റു ചെയ്തത്. 2019 ഡിസംബര്‍ 15നാണ് ടിഞ്ചുവിനെ കോട്ടാങ്ങല്‍ പുല്ലാന്നിപ്പാറ കണയിങ്കല്‍ ടിജിന്‍ ജോസഫിന്റെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
2017ല്‍ വിവാഹിതയായ ടിഞ്ചു ഭര്‍ത്താവിനെ ഉപേക്ഷിച്ച് ആറു മാസമായി കാമുകനായ ടിജിന്‍ ജോസഫിനൊപ്പം ഈ വീട്ടില്‍ താമസിച്ചുവരികയായിരുന്നു. സംഭവ ദിവസം ടിജിനും ടിജിന്റെ അച്ഛനും പുറത്തു പോയ ശേഷം ടിഞ്ചു മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ. സംഭവ ദിവസം രാവിലെ 9.45നും വൈകുന്നേരം 4.30 നുമിടയിലുള്ള സമയത്ത് മരണം സംഭവിച്ചുവെന്നായിരുന്നു കേസ്. തൂങ്ങിമരണം എന്ന നിലയ്ക്കായിരുന്നു ലോക്കല്‍ പോലീസിന്റെ പ്രാഥമിക അന്വേഷണം . തുടര്‍ന്ന് കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തു
ആത്മഹത്യ ചെയ്യാന്‍ ശ്രമിക്കുന്ന ഒരു സാധാരണക്കാരിയായ യുവതി ഒരിക്കലും കയറില്‍ ഇത്തരത്തിലുള്ള ഒരു കുരുക്ക് ഇടാന്‍ സാധ്യതയില്ലെന്നു തുടരന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ലോക്കല്‍ പോലീസ് ആത്മഹത്യയെന്ന് എഴുതി തള്ളിയ കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തതോടെയാണ് കേസില്‍ വഴിത്തിരിവുണ്ടയത്. സാധാരണ ഇത്തരത്തിലുള്ള കുടുക്കുകള്‍ മരത്തടി കെട്ടുന്നവരാണ് ഇടുന്നതെന്നും പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി. തുടര്‍ന്ന് നടന്ന അന്വേഷണമാണ് പ്രതിയെന്ന് മുദ്രകുത്തപ്പെട്ട ടിജിനില്‍ നിന്നും പ്രതി നസീറിലേക്കു നീണ്ടത്.
യുവതിയെ കെട്ടിത്തൂക്കാന്‍ നസീര്‍ ടിഞ്ചുവിന്റെ കഴുത്തിലിട്ട കുരുക്ക് മരം മുറിക്കുന്നവരും തടി ലോറിയില്‍ കെട്ടുന്നവരും ഉപയോഗിക്കുന്നതാണ്. കുടുക്ക് ഉണ്ടാക്കിയവര്‍ക്കല്ലാതെ ആര്‍ക്കും ഈ കുരുക്ക് അഴിക്കാന്‍ സാധിക്കില്ല. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി പ്രതാപന്‍ നായര്‍ക്കു തോന്നിയ ചെറിയൊരു സംശയമാണ് തടിക്കച്ചവടക്കാര്‍, അവരുടെ ജോലിക്കാര്‍ തുടങ്ങിയവരിലേക്ക് അന്വേഷണം നീണ്ടത് .
അങ്ങനെയാണ് കേസിലെ യഥാര്‍ത്ഥ കുറ്റവാളിയും തടി വ്യാപാരിയായ നസീര്‍ ചിത്രത്തിലേക്ക് വരുന്നത് . അന്വേഷണ ഉദ്യോഗസ്ഥര്‍ ശാസ്ത്രീയ തെളിവുകളും ശേഖരിച്ചു. യുവതിയുടെ നഖത്തിനിടയില്‍ നിന്ന് ലഭിച്ച ഡിഎന്‍എ സാമ്പിളുകളും ശരീരത്തിലെ പാടുകളും ജനനേന്ദ്രയ ഭാഗത്ത് നിന്നു ലഭിച്ച പുരുഷ ബീജത്തിന്റെ ഡിഎന്‍എയും നസീറുമായി സാമ്യമുള്ളതായി കണ്ടെത്തിയതോടെ നസീറിന്റെ കയ്യില്‍ വിലങ്ങു വീണു.
അങ്ങനെ ആത്മഹത്യയെന്ന് എല്ലാവരും കരുതിയ മരണം ഒടുവില്‍ കൊലപാതകമാണെന്നും യഥാര്‍ത്ഥ പ്രതി മറ്റൊരാളാണെന്ന് അറിഞ്ഞതോടെ എല്ലാവരും ഞെട്ടി. ഇതോടെ കേസില്‍ കുറ്റാരോപിതന്‍ എന്ന് മുദ്രകുത്തപ്പെട്ട യുവതിയുടെ പങ്കാളിയായ ടിജിന്റെ നിരപരാധിത്തവും പുറത്തു വന്നു.
മുന്‍പ് പലപ്പോഴും മരം നോക്കാനും വാങ്ങാനും തടി വ്യാപാരിയായ നസീര്‍ ടിഞ്ചു താമസിക്കുന്ന വീട്ടില്‍ എത്തിയിട്ടുണ്ട്. അന്ന് പതിവുപോലെ ടിജിനും അച്ഛനും പുറത്തു പോയതായി മനസ്സിലാക്കിയ തടി വ്യാപാരിയായ നസീര്‍ വെള്ളം ചോദിച്ചു എത്തുകയും തുടര്‍ന്ന് ടിഞ്ചുവിനെ ആക്രമിക്കുകയും ചെയ്തു. ഓടാന്‍ ശ്രമിച്ച ടിഞ്ചുവിനെ പിന്തുടര്‍ന്ന നസീര്‍ വീട്ടിലെ കിടപ്പുമുറിയില്‍ വെച്ച് ബലപ്രയോഗത്തിലൂടെ ടിഞ്ചുവിനെ കീഴ്പ്പെടുത്താന്‍ ശ്രമിച്ചു. ഇതിനിടയില്‍ കട്ടിലില്‍ തലയിടിച്ച് ടിഞ്ചു അബോധാവസ്ഥയിലായി.ഈ സമയം ടിഞ്ചുവിനെ ക്രൂരമായി പീഡിപ്പിച്ച നസീര്‍ തെളിവ് ഇല്ലാതാക്കാനായി മുറിയുടെ മേല്‍ക്കൂരയിലെ ഇരുമ്പ് ഹൂക്കില്‍ കെട്ടിത്തൂക്കി കൊലപ്പെടുത്തുകയായിരുന്നു.
തുടര്‍ന്ന് ടിഞ്ചുവിന്റെ സംസ്‌കാര ചടങ്ങുകളിലും എല്ലാവരെയും പോലെ നസീറും പങ്കുകൊണ്ടിരുന്നു. ഇതിനിടയില്‍ റ്റിജിനെ പ്രതിയാക്കാന്‍ വേണ്ടി ക്രൂരമര്‍ദനത്തിന് ഇരയാക്കിയ മുന്‍ അന്വേഷണ ദ്യോഗസ്ഥനും പെരുമ്പെട്ടി എസ്ഐ ഷെറീഫിനെ അന്വേഷണ വിധേയമായി നേരത്തെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. നിരപരാധിയായ തന്നെ ക്രൂരമായി മര്‍ദിച്ചു കുറ്റം സമ്മതിക്കാന്‍ ശ്രമിച്ചെന്നു ചൂണ്ടിക്കാട്ടി ടിജിന്‍ കോടതിയെ സമീപിച്ചതോടെയാണ് ഷെരീഫ് സസ്‌പെന്‍ഷനിലായത്. അതേ സമയം ടിജിനെ നസീറ് വേണ്ടി കുറ്റവാളിയാക്കാന്‍ ഷെരീഫ് ശ്രമിക്കുകയായിരുന്നോ എന്നും നസീറും എസ് ഐ ഷെരീഫും തമ്മില്‍ എന്തെങ്കിലും ബന്ധങ്ങളുണ്ടായിരുന്നോ എന്ന കാര്യത്തിലും അന്വേഷണം വേണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടിരുന്നു.




























