കോട്ടയം. കറുകച്ചാലിൽ കാർ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു. സ്വകാര്യ സുരക്ഷാജീവനക്കാരന്‍ മംഗലാപുരം സ്വദേശി ഷെമീമാണ് മരിച്ചത്. കറുകച്ചാൽ ഭാഗത്തുനിന്ന് കോട്ടയം ഭാഗത്തേക്ക് വരികയായിരുന്ന കാറാണ് ചമ്പക്കര ആശ്രമം പടിയിൽ വൈകിട്ട് 3.45ഓടെ 20 അടി താഴ്ചയുള്ള തോട്ടിലേക്ക് വീണത്. അഞ്ചു പേരാണ് കാറിൽ ഉണ്ടായിരുന്നത്. ഇവരെല്ലാവരും കർണാടക സ്വദേശികളാണെന്നാണ് വിവരം.
തൊട്ടുപിന്നാലെ നാട്ടുകാര്‍ ഓടിക്കൂടിയെങ്കിലും പലരും കാറിനടിയില്‍ പെട്ടുകിടക്കുന്ന നിലയിലായിരുന്നു. ഇവരെ പുറത്തെത്തിച്ച് ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ഒരാളുടെ ജീവന്‍ രക്ഷിക്കാനായില്ല. 20 മിനിറ്റോളം എടുത്താണ് പുറത്തെടുത്തത്.
തോടിനോട് ചേർന്നാണ് റോഡ് കടന്നുപോകുന്നത്. വളവിൽ അപകട സൂചന ബോർഡുകളോ, റോഡ് വശത്ത് സുരക്ഷ വേലികളോ ഇല്ല. ആറു അപകടങ്ങൾ ഇവിടെ നേരത്തെ ഉണ്ടായിട്ടുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. തോട്ടിന് സംരക്ഷണഭിത്തിയില്ലാത്തതാണ് അപകടങ്ങൾക്ക് കാരണമെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.
































