കോഴിക്കോട്. എലത്തൂരിലെ യുവതിയുടെ മരണം ക്രൂരമായ കൊലപാതകമെന്ന് പൊലീസ്. സംഭവത്തിൽ ബന്ധു വൈശാഖൻ അറസ്റ്റിൽ. യുവതിയുമായുള്ള അടുപ്പം വീട്ടിൽ അറിയുമെന്ന ഭീതിയിലാണ് ലൈംഗിക വൈകൃതമുള്ള പ്രതി യുവതിയെ കൊലപ്പെടുത്തിയത്.
ഈമാസം 24 നാണ് പ്രതി വൈശാഖന്റെ മാണിക്കടവിലെ ഇൻഡസ്ട്രിയൽ സ്ഥാപനത്തിൽ യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. അസ്വാഭാവിക മരണത്തിന് കേസെടുത്ത എലത്തൂർ പോലീസിന്റെ അന്വേഷണത്തിനിടെയാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. യുവതിയുടെ മരണം ആസൂത്രിതമായ കൊലപാതകമാണ്. ഒരുമിച്ച് ആത്മഹത്യ ചെയ്യാം എന്ന് പറഞ്ഞ് വിളിച്ചുവരുത്തിയ ശേഷം, ജ്യൂസിൽ ഉറക്കഗുളിക ചേർത്ത് യുവതിക്ക് നൽകി. പാതി മയക്കത്തിൽ ആയ യുവതിയെ നേരത്തെ തയ്യാറാക്കിയ കയറിൽ കെട്ടിത്തൂങ്ങാൻ നിർബന്ധിച്ചു. കയറിൽ തല കടത്തിയ ഉടനെ വൈശാഖൻ സ്റ്റൂൾ തട്ടിമാറ്റുകയായിരുന്നു. ലൈംഗിക വൈകൃതമുള്ള വൈശാഖൻ, ഈ വേളയിലും മരണ ശേഷ വും യുവതിയെ പീഡിപ്പിച്ചു.
പോലീസിന് ലഭിച്ച സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് നടുക്കുന്ന ക്രൂരതയുടെ വിവരങ്ങൾ ലഭിചത്. 16 വയസ്സു മുതൽ യുവതിയെ ശാരീരികമായി ചൂഷണം ചെയ്തിരുന്നതായി പ്രതി മൊഴി നൽകി. സമീപ നാളിൽ യുവതിയുമായി വഴക്കായതോടെ, സ്വകാര്യ ദൃശ്യങ്ങൾ പുറത്തുവരുമോ എന്ന് പ്രതി ഭയപ്പെട്ടിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. തന്നെ അപായപ്പെടുത്താൻ സാധ്യതയുണ്ട് എന്ന് യുവതി ഡയറിയിൽ കുറിച്ചിട്ടുമുണ്ടായിരുന്നു. പ്രതിക്കെതിരെ പോക്സോ ഉൾപ്പെടെ കൂടുതൽ വകുപ്പുകൾ ചുമത്തുമെന്ന് എലത്തൂർ സി ഐ- കെ ആർ രഞ്ജിത്ത് വ്യക്തമാക്കി.

































