കൊല്ലം: മതനിരപേക്ഷതയുടെ കരുത്തുള്ള തുരുത്തായി കേരളം നിലനിൽക്കുകയാണെന്നും ഇതിന് അടിത്തറയിഇട്ടതും ഈ രീതിയിലേക്ക് രൂപപ്പെടുത്താൻ ആഹ്വാനം ചെയ്തതും ശ്രീനാരായണ ഗുരുവാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ആശ്രാമത്തെ ശ്രീനാരായണ ഗുരു സാംസ്‌കാരിക സമുച്ചയത്തിൽ ഗുരുവിന്റെ വെങ്കല പ്രതിമ അനാച്ഛാദനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചടങ്ങിൽ ശിൽപ്പി ഉണ്ണി കാനായിയെ മുഖ്യമന്ത്രി ആദരിച്ചു. എട്ടടി ഉയരത്തിലും അഞ്ചടി വീതിയിലുമുള്ള പ്രതിമ ശിൽപ്പി ഉണ്ണി കാനായിയുടെ നേതൃത്വത്തിൽ രണ്ടുവർഷംകൊണ്ടാണ് പൂർത്തിയാക്കിയത്.
കൈ രണ്ടും മടിയിൽവച്ച് സൗമ്യഭാവത്തോടെയുള്ള ശ്രീനാരായണ ഗുരുവിന്റെ വെങ്കല പ്രതിമ ആശ്രാമത്തെ ശ്രീനാരായണ ഗുരു സാംസ്‌കാരിക സമുച്ചയത്തിൽ സ്ഥാപിച്ചു. എട്ടടി ഉയരത്തിലും അഞ്ചടി വീതിയിലുമുള്ള പ്രതിമ ശിൽപ്പി ഉണ്ണി കാനായിയുടെ നേതൃത്വത്തിൽ രണ്ടുവർഷംകൊണ്ടാണ് പൂർത്തിയാക്കിയത്. ശനിയാഴ്‌ച വൈകിട്ടോടെ കൈതപ്പുറം വണ്ണാത്തിപ്പുഴയുടെ തീരമായ കാനായിൽനിന്നും പ്രതിമ ആശ്രാമത്ത് എത്തിച്ചു.
ആദ്യം കളിമണ്ണിൽ പ്രതിമ നിർമിച്ച് സാംസ്‌കാരിക വകുപ്പ്, ലളിതകലാ അക്കാദമി ഉദ്യോഗസ്ഥരെയും ശിവശിരി മഠത്തിലെ സ്വാമിമാരെയും നേരിൽകാണിച്ച് വിലയിരുത്തി അനുമതി വാങ്ങിയിരുന്നു. കളിമണ്ണിന് പുറത്ത് പ്ലാസ്‌റ്റർഓഫ് പാരീസ് മോൾഡ് ചെയ്‌തും അതിന്റെ മുകളിൽ മെഴുക് ചെയ്‌തും പിന്നീട് പല തരത്തിലുള്ള മണ്ണ് തേച്ചതിനും ശേഷം വെങ്കലം കാസ്‌റ്റ് ചെയ്യുകയായിരുന്നു. ഏകദേശം 800 കിലോ വെങ്കലമാണ് ഉപയോഗിച്ചത്.
കൊല്ലത്ത് ശ്രീനാരായണ ഗുരു സാംസ്‌കാരിക സമുച്ചയത്തിൽ സ്ഥാപിക്കാനുള്ള ഗുരുവിന്റെ പ്രതിമ ചെയ്യാൻ ലഭിച്ച അവസരം വലിയ അംഗീകാരമായി കാണുന്നുവെന്ന് ഉണ്ണി കാനായി പറഞ്ഞു. സുരേഷ് അമ്മാനപ്പാറ, വിനേശ് കൊയ്‌ക്കീൽ, ബാലൻ പാച്ചേനി, രതീഷ് വിറകൻ, ഷൈൻജിത്ത് കുഞ്ഞുമംഗലം, ടി കെ അഭിജിത്ത്, ഉണ്ണിയുടെ മകൻ അർജുൻ കാനായി, സി സുരേശൻ, എം കെ ശ്രീകുമാർ എന്നിവർ പ്രതിമ നിർമാണത്തിൽ സഹായികളായി.





























