മലയാളത്തിന്റെ പ്രിയനടൻ ശ്രീനിവാസന് അന്ത്യോപചാരം അർപ്പിച്ച് തമിഴ് താരം സൂര്യ. ഉദയംപേരൂർ കണ്ടനാട്ടെ വീട്ടുവളപ്പിലെത്തിയാണ് നടൻ അന്ത്യോപചാരം അർപ്പിച്ചത്. ശ്രീനിവാസന്റെ മരണവാർത്ത ഏറെ ഞെട്ടലുണ്ടാക്കിയെന്നും ഏറെ ഇഷ്ടമുള്ള നടനാണ് ശ്രീനിവാസനെന്നും സൂര്യ പറഞ്ഞു. അദ്ദേഹത്തെ ആരാധനയോടെയാണ് കണ്ടിട്ടുള്ളതെന്നും വിയോഗവാർത്ത അറിഞ്ഞപ്പോൾ കാണണമെന്ന് ആഗ്രഹിച്ചതിനാലാണ് വന്നതെന്നും ശ്രീനിവാസന്റെ ആത്മാവിന് നിത്യശാന്തി നേരുന്നതായും സൂര്യ പറഞ്ഞു.
ഇന്ന് രാവിലെ 10 ന് ഉദയംപേരൂർ കണ്ടനാട്ടെ വീട്ടുവളപ്പിലാണ് പ്രിയനടന്റെ സംസ്കാരം. ഔദ്യോഗിക ബഹുമതികളോടെയാവും സംസ്‌കാരച്ചടങ്ങുകൾ. ശനിയാഴ്ച രാവിലെ 8.30-ഓടെ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലായിരുന്നു അന്ത്യം. വിവിധ രോഗങ്ങളെത്തുടർന്ന് കുറച്ചുകാലമായി ചികിത്സയിലായിരുന്നു.
ശനി പകൽ 11 ഓടെ മൃതദേഹം കണ്ടനാട്– വട്ടുക്കുന്ന് റോഡിലുള്ള ‘പാലാഴി’ വീട്ടിലേക്ക് എത്തിച്ചു. 12 ഓടെ പൊതുദർശനത്തിനായി എറണാകുളം ടൗൺഹാളിലേക്ക് എത്തിച്ചു. മൂന്നുവരെയായിരുന്നു പൊതുദർശനം തീരുമാനിച്ചിരുന്നതെങ്കിലും ജനത്തിരക്ക് കാരണം 3.45 വരെ നീണ്ടു. തുടർന്ന് കണ്ടനാട്ടെ വീട്ടിലേക്ക് കൊണ്ടുപോയി. ആയിരങ്ങളാണ് പ്രിയനടന് അന്ത്യാഞ്ജലി അർപ്പിക്കാനായി എത്തുന്നത്.
































