25.8 C
Kollam
Wednesday 28th January, 2026 | 01:49:27 AM
Home News Breaking News തൃശൂരിൽ യുഡിഎഫിൻ്റെ പൂരാഘോഷം

തൃശൂരിൽ യുഡിഎഫിൻ്റെ പൂരാഘോഷം

Advertisement

തൃശൂർ.കോർപ്പറേഷനിൽ മാത്രമല്ല തൃശ്ശൂരിൽ മറ്റ് തദ്ദേശസ്ഥാപനങ്ങളിലും നിർണായക മുന്നേറ്റമാണ് യുഡിഎഫ് നേടിയത്. എൽഡിഎഫിന്റെ കയ്യിൽ ഉണ്ടായിരുന്ന മൂന്ന് ബ്ലോക്ക് പഞ്ചായത്തുകളും ഗ്രാമപഞ്ചായത്തുകളിൽ കൃത്യമായ ആധിപത്യവും ഉറപ്പിച്ചാണ് തൃശ്ശൂരിൽ കോൺഗ്രസ് തിരിച്ചു വരവ് അറിയിച്ചിരിക്കുന്നത്.


മുൻസിപ്പാലിറ്റികളിൽ  കഴിഞ്ഞതവണത്തെ
സമാനമായ ഫലം തന്നെയാണ് ഇത്തവണയും . പര്മപരാഗത കോട്ടകളായ ചാലക്കുടിയും ഇരിങ്ങാലക്കുടയും യുഡിഎഫ് നിലനിർത്തിയപ്പോൾ കൊടുങ്ങല്ലൂർ , ചാവക്കാട് , ഗുരുവായൂർ , കുന്നംകുളം , വടക്കാഞ്ചേരി മുൻസിപ്പാലിറ്റികളിൽ എൽ.ഡി.എഫ് ആധിപത്യം തുടർന്നു. കഴിഞ്ഞ തവണ കപ്പിനും ചുണ്ടിനും ഇടയിൽ ബിജെപിക്ക് ഭരണം നഷ്ടമായ കൊടുങ്ങല്ലൂർ നഗരസഭയിൽ ഇക്കുറി അവർ 7 സീറ്റുകൾക്കാണ് പിറകിൽ പോയത്.   ചാലക്കുടിയിൽ ഒന്നും ചാവക്കാട് രണ്ടും സീറ്റുകൾ ബിജെപി നേടിയെങ്കിലും കഴിഞ്ഞ തവണ എട്ട് സീറ്റുകൾ വിജയിച്ച ഇരിങ്ങാലക്കുടയിൽ ഇക്കുറി അവർക്ക് രണ്ട് സീറ്റുകൾ കൂടി നഷ്ടപ്പെട്ടു.
ആകെയുള്ള 86 പഞ്ചായത്തുകളിൽ എൽ.ഡി.എഫ്  44 ഇടങ്ങളിലും യുഡിഎഫ് 34 ഇടങ്ങളിലും വിജയിച്ചപ്പോൾ കഴിഞ്ഞ തവണ ടോസിലൂടെ വിജയിക്കുകയും പിന്നീട് ഭരണം നഷ്ടപ്പെടുകയും ചെയ്ത തിരുവില്വാമല പഞ്ചായത്തിൽ ബിജെപി വിജയിച്ചു. 2020 തദ്ദേശ തെരഞ്ഞെടുപ്പിൽ 16 പഞ്ചായത്തുകളിൽ മാത്രം വിജയിച്ച യുഡിഎഫ് 17 പഞ്ചായത്തുകൾകൂടി അധികം വിജയിച്ച് നേട്ടം 33 ആയി ഉയർത്തി. എന്നാൽ 69 പഞ്ചായത്തുകൾ ഭരിച്ച എൽഡിഎഫിന് ഇക്കുറി 24 പഞ്ചായത്തുകളാണ് നഷ്ടപ്പട്ടത്.  വല്ലച്ചിറ , തളിക്കുളം , പാറളം ,കൊടകര , അവിണ്ണിശ്ശേരി , അരിമ്പൂർ , മറ്റത്തൂർ പഞ്ചായത്തുകളിൽ വിവിധ മുന്നണികൾ ഒപ്പത്തിനൊപ്പമായതിനാൽ പഞ്ചായത്തുകളുടെ ഭരണം ഇനിയും മാറി മറിയാനും സാധ്യതകൾ ഏറെയാണ്.
ജില്ലാ പഞ്ചായത്ത് ഭരണം നിലനിർത്തിയ എൽഡിഎഫ് 30 ഡിവിഷനുകളിൽൽ 21 ഇടങ്ങളിൽ വിജയിച്ചപ്പോൾ 9 സീറ്റുകളാണ് യുഡിഎഫിന് ലഭിച്ചത്.

Advertisement