തിരുവനന്തപുരം.
ശബരിമല സ്വർണ്ണ മോഷണത്തിൽ ഗുരുതര ആരോപണവുമായി രമേശ് ചെന്നിത്തല. പുരാവസ്തു കള്ളക്കടത്ത് സംഘങ്ങൾക്ക് ശബരിമല മോഷണവുമായി ബന്ധമുണ്ടെന്നാണ് ആരോപണം. ഇക്കാര്യം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല പ്രത്യേക അന്വേഷണ സംഘത്തിന് കത്ത് നൽകി.
പുരാവസ്തുക്കളുടെ രാജ്യാന്തര കരിഞ്ചന്തയിൽ സ്വർണപ്പാളികളുടെ ഇടപാട് നടന്നു എന്നാണ് രമേശ് ചെന്നിത്തലയുടെ ആരോപണം. 500 കോടിയുടെ ഇടപാട് നടന്നുവെന്ന് അറിവ് കിട്ടിയെന്ന് രമേശ് ചെന്നിത്തല അന്വേഷണ സംഘത്തിന് നൽകിയ കത്തിൽ പറയുന്നു. ഇതിന് പിന്നിൽ പ്രവർത്തിച്ച അന്താരാഷ്ട്ര മാഫിയയെ കുറിച്ച് അറിയാവുന്ന വ്യവസായിയാണ് ഇക്കാര്യം തന്നെ അറിയിച്ചതെന്നാണ് രമേശ് ചെന്നിത്തല പറയുന്നത്. ഭയം മൂലമാണ് വ്യവസായി ഇക്കാര്യങ്ങൾ തുറന്നു പറയാത്തത്. ഇതിൽ അന്വേഷണം ഉറപ്പു നൽകിയാൽ വ്യവസായിയെ അന്വേഷണവുമായി സഹകരിപ്പിക്കുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
പുരാവസ്തു കടത്തിലെ മുഖ്യ സംഘാടകർ ഇപ്പോഴും അന്വേഷണപരിധിക്ക് പുറത്താണെന്നും രമേശ് ചെന്നിത്തല ആരോപിക്കുന്നു. സംസ്ഥാനത്തെ ചില വ്യവസായികൾക്കും റാക്കറ്റുകൾക്കും കടത്തുമായി ബന്ധമുണ്ടെന്നും ചെന്നിത്തല ആരോപിക്കുന്നു. ഇക്കാര്യങ്ങൾ ചൂണ്ടിക്കാണിച്ച് പ്രത്യേക അന്വേഷണ സംഘത്തലവൻ എ.ഡി.ജി.പി വെങ്കിടേഷിനാണ് രമേശ് ചെന്നിത്തല കത്ത് നൽകിയത്.






































