പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട് നിന്ന് രക്ഷപ്പെടാൻ ഉപയോഗിച്ച ചുവന്ന കാർ ഉപയോഗിച്ചിരുന്നത് മുതിർന്ന കോൺഗസ് നേതാവെന്ന് സൂചന. ഈ നേതാവ് രാഹുലിനെ രക്ഷപ്പെടാൻ സഹായിച്ചോ എന്ന് അന്വേഷണ സംഘം പരിശോധിച്ചുവരികയാണ്. സ്റ്റാഫ് അംഗങ്ങളിൽ നിന്ന് നിർണായക വിവരങ്ങൾ കിട്ടിയതായാണ് സൂചന.
അതേസമയം, രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പീഡന പരാതി നൽകിയ സ്ത്രീയുടെ സുഹൃത്തുക്കളുടെ മൊഴിയെടുത്തു. ഗർഭച്ഛിദ്രത്തിന് ശേഷം പെൺകുട്ടി മോശമായ ശാരീരിക മാനസിക അവസ്ഥയിലായിരുന്നുവെന്നാണ് സുഹൃത്തുക്കളുടെ മൊഴി. ഗർഭഛിദ്രത്തിനും ഭീഷണിപ്പെടുത്തിയതിനുമുള്ള തെളിവുകൾ പൊലീസ് ശേഖരിച്ചു. ഗർഭച്ഛിദ്രത്തിന് ജോബി മരുന്നെത്തിച്ചത് ബെഗളൂരുവിൽ നിന്നാണെന്നും പരാതിക്കാരി പറയുന്നു.
പരാതിക്കാരിക്കെതിരായ സൈബർ അധിക്ഷേപത്തിൽ കേരളത്തിൽ മൊത്തം 20 കേസുകളാണ് നിലവിലുള്ളതെന്നാണ് ലഭ്യമാകുന്ന വിവരങ്ങൾ. നാളെയാണ് രാഹുലിൻ്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത്. രാഹുൽ മാങ്കൂട്ടത്തിൽ ആറാം ദിവസവും ഒളിവിൽ കഴിയുകയാണ്. കൊയമ്പത്തൂർ, ബെംഗളൂരു എന്നിവിടങ്ങളിൽ രാഹുലിനെ കണ്ടെത്താൻ പ്രത്യേക അന്വേഷണ ഉദ്യോഗസ്ഥർ വിവിധ സംഘങ്ങളായി തിരിഞ്ഞ് പരിശോധന തുടരുകയാണ്.






































