കൊല്ലം.ശബരിമല സ്വർണ്ണക്കൊള്ളയിൽ ജാമ്യാപേക്ഷയുമായി ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റ് എ പത്മകുമാർ. അന്വേഷണത്തോട് സഹകരിച്ചെന്നും ജാമ്യം വേണമെന്നും എ പത്മകുമാർ ജാമ്യാപേക്ഷയിൽ. അതേ സമയം തിരുവാഭാരണ മുൻ കമ്മീഷണർ കെ എസ് ബൈജുവിൻ്റെ രണ്ട് ജാമ്യാപേക്ഷകളും തള്ളി. ഈ ഘട്ടത്തിൽ ജാമ്യം നൽകാൻ കഴിയില്ലെന്ന് കോടതി.അതേ സമയം ദ്വാരപാലക ശിൽപങ്ങളിലെ സ്വർണ്ണം കടത്തിയ കേസിൽ കെ എസ് ബൈജുവിനെ അന്വേഷണസംഘം വീണ്ടും ചോദ്യം ചെയ്തു.
ശബരിമല സ്വർണ്ണക്കടത്തു കേസിലാണ്
ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റ് എ പത്മകുമാർ ജാമ്യം തേടി കൊല്ലം വിജിലൻസ് കോടതിയെ സമീപിച്ചത്.
അന്വേഷണത്തോട് സഹകരിച്ചുവെന്നും തനിക്ക് സ്വർണ്ണക്കൊള്ളയിൽ പങ്കില്ലെന്നും എ പത്മകുമാർ ജാമ്യാപേക്ഷയിൽ പറയുന്നു. ജാമ്യാപേക്ഷ ഡിസംബർ 2 ന് കോടതി പരിഗണിക്കും.കേസിൽ
ഏഴാം പ്രതിയായ മുൻ തിരുവാഭാരണ കമ്മീഷണർ കെ എസ് ബൈജുവിൻ്റെ ജാമ്യാപേക്ഷ കൊല്ലം വിജിലൻസ് കോടതി ഇന്ന് തള്ളി. നിലവിൽ കേസ് അന്വേഷണം പൂർത്തിയായില്ലെന്നും ഈ ഘട്ടത്തിൽ പ്രതിയ്ക്ക് ജാമ്യം നൽകിയാൽ അന്വേഷണത്തെ ബാധിക്കുമെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി. പ്രോസിക്യൂഷൻ വാദം പരിഗണിച്ച കൊല്ലം വിജിലൻസ് കോടതി ജാമ്യാപേക്ഷ തള്ളുകയായിരുന്നു. അതേ സമയം ദ്വാരപാലക ശിൽപങ്ങളിലെ സ്വർണ്ണപ്പാളി കടത്തിയ കേസിൽ കെ എസ് ബൈജുവിനെ പ്രത്യേക അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്തു. പത്മകുമാറിൻ്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കെ എസ് ബൈജുവിൻ്റെ മൊഴി വീണ്ടും രേഖപ്പെടുത്തിയത്.ദേവസ്വം ബോർഡ് അനുമതിയോടെയാണ് സ്വർണ്ണപ്പാളികൾ ശബരിമലയിൽ നിന്ന് കൊണ്ടുപോയതെന്ന് കെ എസ് ബൈജു ആവർത്തിച്ചു. തന്ത്രിയുടെ മൊഴി വീണ്ടും രേഖപ്പെടുത്താൻ അന്വേഷണ സംഘം തീരുമാനം എടുത്തു.ഉണ്ണികൃഷ്ണൻ പോറ്റിയെ കസ്റ്റഡിയിൽ വാങ്ങി തന്ത്രിയുമായുള്ള ബന്ധം സംബന്ധിച്ച് വ്യക്തവരുത്താനും അന്വേഷണസംഘം തീരുമാനം എടുത്തു. ഡിസംബർ 5 വരെ കെ എസ് ബൈജുവിനെ റിമാൻറ് ചെയ്തു.
കേസിൽ മുന്‍ എക്‌സിക്യുട്ടീവ് ഓഫീസര്‍ ഡി. സുധീഷ് കുമാറിൻ്റെ ജാമ്യാപേക്ഷ പരിഗണിച്ച കോടതി വിശദമായ വാദം കേൾക്കാൻ അടുത്ത മാസം 3 ലേക്ക് മാറ്റി.
































