Home News Breaking News അലന് നേരേ നടന്നത് കൃത്യമായ ഗുണ്ടാ ആക്രമണം

അലന് നേരേ നടന്നത് കൃത്യമായ ഗുണ്ടാ ആക്രമണം

Advertisement

തിരുവനന്തപുരം . നഗരമധ്യത്തിൽ നടന്ന 18 വയസ്സുകാരന്റെ കൊലപാതകത്തിൽ പ്രതികളുടെ തെളിവെടുപ്പ് നടത്തി.
മുഖ്യപ്രതി അജിനെയും മൂന്നാം പ്രതി കിരണിനെയും തൈക്കാട്ടെ സംഭവസ്ഥലത്തെത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്.പ്രതികളെ തിങ്കളാഴ്ച  കോടതിയിൽ ഹാജരാക്കും.

വൈകുന്നേരം അഞ്ചുമണിയോടെയാണ് മോഡൽ സ്കൂളിനെ സമീപത്ത് കൊലപാതകം നടന്ന സ്ഥലത്ത് എത്തിച്ച പ്രതികളെ തെളിവെടുപ്പ്. നിലവിൽ ഏഴ് പ്രതികളാണ് ഉള്ളത്.അലനെ കത്തി ഉപയോഗിച്ച് കുത്തി കൊലപ്പെടുത്തിയ ഒന്നാംപ്രതി അജിനെയും മൂന്നാം പ്രതി കിരണിനേയുമാണ് ആണ് തെളിവെടുപ്പിനായി എത്തിച്ചത്.
അലനെ കുത്തിയ ശേഷം പ്രതികൾ ഓടി രക്ഷപ്പെട്ട വഴികളിലും തെളിവെടുപ്പ് പൂർത്തിയാക്കി.കൊലപാതകത്തിന് ശേഷം
മുഖ്യപ്രതി അടക്കം ഒളിവിൽക്കഴിഞ്ഞിരുന്ന കാട്ടാക്കട അടക്കമുള്ള സ്ഥലങ്ങളിലെത്തിച്ച് രാവിലെ തെളിവ് ശേഖരിച്ചിരുന്നു.
കേസിലെ ഏഴ് പ്രതികളും ഇതിനോടകം പിടിയിലായിക്കഴിഞ്ഞു. ഇതിൽ അജിൻ അടക്കമുള്ള അഞ്ചുപേർ തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിക്ക് മുൻപാകെ കീഴടങ്ങുകയായിരുന്നു. പിടിയിലായ പ്രതികളിൽ ഒരാൾക്ക് പ്രായപൂർത്തിയാകാത്തതിനാൽ ജുവനൈൽ ഹോമിൽ പ്രവേശിപ്പിച്ചിരുന്നു. നാളെ വൈകീട്ട് അഞ്ചുമണി വരെയാണ് മറ്റ് ആറു പ്രതികളുടെയും കസ്റ്റഡി അനുവദിച്ചിട്ടുള്ളത്.

വധശ്രമം ഉള്‍പ്പെടെ നിരവധി കേസുകളിലെ പ്രതിയും മ്യൂസിയം പൊലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിലുള്ള ആളുമാണ് മുഖ്യപ്രതി അജിന്‍. തൈക്കാട് മോഡൽ സ്കൂളിലെ 9, 10 ക്ലാസിലെ കുട്ടികൾ തമ്മിൽ ഫുട്ബോൾ മത്സരത്തിനിടെയുണ്ടായ തർക്കം ഒത്തുതീർപ്പാക്കുന്നതിന് വേണ്ടി വിളിച്ചുവരുത്തിയപ്പോഴാണ് സംഭവമുണ്ടാകുന്നത്.സ്ഥലത്തുനിന്ന് മാറിപ്പോകാൻ പറഞ്ഞതിൽ പ്രകോപിതരായ അലനെ പ്രതികൾ ആക്രമിക്കുകയായിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തൽ. ആദ്യം ഹെൽമെറ്റ് വെച്ചും തുടർന്ന് കൈയിലുണ്ടായിരുന്ന ഇരുമ്പുദണ്ഡ് ഉപയോഗിച്ചും അലനെ ആക്രമിച്ചു. തുടർന്ന് കൈയിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് അജിൻ അലന്റെ ഇടനെഞ്ചിൽ കുത്തുകയായിരുന്നു.


Advertisement