കാനവുമായി അവസാനിക്കാത്ത കോമ്രേഡ്ഷിപ്പ്, അടിമുടി ’ഗ്രീൻ ഇമേജ്’; സിപിഐയെ രാകി മിനുക്കുമോ ബിനോയ് വിശ്വം

Advertisement

കാനം രാജേന്ദ്രന് ശേഷം സിപിഐയെ നയിക്കാൻ ബിനോയ് വിശ്വം തന്നെ എന്ന് അരക്കിട്ടുറപ്പിച്ചിരിക്കുകയാണ് സിപിഐ. പാർട്ടിയുടെ ആലപ്പുഴ സമ്മേളനത്തിലാണ് തീരുമാനം. നിയമസഭാ തെരഞ്ഞെടുപ്പിന് തയ്യാറായിക്കൊണ്ടിരിക്കുന്ന കേരളത്തിൽ എൽഡിഎഫിനും സിപിഐക്കും ഒരുപോലെ പ്രധാനപ്പെട്ടതാണ് പുതിയ നീക്കങ്ങൾ.

കാനം രാജേന്ദ്രന്റെ പ്രിയപ്പെട്ട സഹപ്രവർത്തനകനായാണ് ബിനോയ് വിശ്വം എല്ലാക്കാലവും അറിയപ്പെട്ടത്. കാനം എഐവൈഎഫ് കോട്ടയം ജില്ലാ സെക്രട്ടറിയായിരുന്ന കാലം മുതലുള്ള ബന്ധമാണത്. കാനത്തിന്റെ മരണം വരെ ബിനോയ് വിശ്വത്തിന്റെ രാഷ്ട്രീയ ജീവിതത്തിലുടനീളം അദ്ദേഹത്തിന്റെ തണലുണ്ടായിരുന്നു. പല പരാമർശങ്ങളുടെ പേരിലും ബിനോയ് വിശ്വം വിമർശിക്കപ്പെട്ടപ്പോഴെല്ലാം കാനം കട്ടയ്ക്ക് കൂടെനിന്നു. താൻ സുഖമില്ലാതെ അവധിയിൽ പോകേണ്ടി വന്നാൽ പകരക്കാരനായി ബിനോയ് വിശ്വത്തെ ചുമതല ഏൽപിക്കണം എന്ന് കേന്ദ്ര നേതൃത്വത്തിന് കത്തയച്ച് പറഞ്ഞേൽപിക്കുന്നതുവരെ നീണ്ടു ആ കോമ്രേഡ്ഷിപ്പ്. പാർട്ടിയിലെ പലതരം പടലപ്പിണക്കങ്ങൾക്കും വെട്ടിനിരത്തലുകൾക്കും ഇടയിലാണ് ബിനോയ് വിശ്വം സംസ്ഥാന സെക്രട്ടറിയായി ചുമതലയേൽക്കുന്നത് എന്നതും ശ്രദ്ധേയമാണ്.

സംസ്ഥാനത്തിന് അകത്തും പുറത്തും നടക്കുന്ന രാഷ്ട്രീയ-പാരിസ്ഥിതിക- സാമൂഹ്യ വിഷയങ്ങളിൽ നിലപാടുകളും അഭിപ്രായങ്ങളും വെട്ടിത്തുറന്ന് പറയുന്ന സ്വഭാവക്കാരനാണ് ബിനോയ് വിശ്വം. ഇത്തരം അഭിപ്രായ പ്രകടനങ്ങളുടെ പേരിൽ പാർട്ടിക്കും മുന്നണിക്കും ഉള്ളിൽ പല പിണക്കങ്ങളും ഉണ്ടായിട്ടുമുണ്ട്. പിണറായി വിജയനുമായി പലപ്പോഴായി ഉണ്ടായിട്ടുള്ള അഭിപ്രായ വ്യത്യാസങ്ങൾ പലപ്പോഴും ചർച്ചയായിട്ടുമുണ്ട്.

‌ഗവർണർ പദവി റദ്ദാക്കാൻ സ്വകാര്യ ബിൽ അവതരിപ്പിക്കാൻ നോട്ടീസ് നൽകിയതും പാർലമെന്റിൽ 33% വനിതാ സംവരണം വേണമെന്ന ആവശ്യം മുന്നോട്ടുവെച്ചതും എംപിയായതിന് ശേഷമുള്ള ശ്രദ്ധേയമായ നീക്കങ്ങളായിരുന്നു. ആദിവാസികളോടും വന നിയമങ്ങളോടും കേന്ദ്രം പുലർന്നുന്ന അവഗണയ്ക്കെതിരെയും അദ്ദേഹം പരസ്യമായി രംഗത്തുവന്നിരുന്നു.

എല്ലാക്കാലത്തും ഒരു ഗ്രീൻ ഇമേജ് ബിനോയ് വിശ്വം പുലർത്തിയുന്നു. പല പാരിസ്ഥിതിക പ്രശ്നങ്ങളിലും അദ്ദേഹം നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. അതിരപ്പിള്ളിയിലടക്കം വിവിധ പദ്ധതികൾക്കെതിരെ അദ്ദേഹം പാർട്ടിക്കൊപ്പം രംഗത്തെത്തി. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ സിൽവർലൈൻ അടക്കമുള്ള പദ്ധതികളോട് ജനം നൽകിയ മറുപടിയെന്നായിരുന്നു ബിനോയ് വിശ്വത്തിന്റെ പ്രതികരണം.

അടിയുറച്ച കമ്മ്യൂണിസ്റ്റ് കുടുംബത്തിൽ ജനിച്ച ബിനോയ് വിശ്വം, എഐഎസ്ഫിലൂടെയാണ് സംഘടനാ രാഷ്ട്രീയത്തിലേക്ക് കടന്നത്. മുൻ എംഎൽഎ സി.കെ വിശ്വനാഥന്റെയും സിപിഐയുടെ ആദ്യകാല പ്രവർത്തക സി.കെ. ഓമനയുടെയും മകനായിട്ടാണ് ജനനം. അതായത്, അടിമുടി ഒരു പൊളിറ്റിക്കൽ ഫാമിലി. കളമശ്ശേരി സെന്റ് പോൾസ് കോളേജിൽ യൂണിയൻ ചെയർമാനായി. പിന്നീട് AISF സംസ്ഥാനാധ്യക്ഷനായി. വിദ്യാർത്ഥി രാഷ്ട്രീയത്തിന് പിന്നാലെ 18ാം വയസിൽ സിപിഐ അംഗമായി. തുടർന്ന് 1998 വരെ സിപിഐ നാഷണൽ കൗൺസിൽ അംഗം. കേരള അഗ്രികൾച്ചർ യൂണിവേഴ്സിറ്റിയിൽ സെനറ്റ് അംഗമായും KTDCയുടെ ഡയറക്ടർ ബോർഡ് അംഗമായും പ്രവർത്തിച്ചു.

ഇനി, പാർലമെന്ററി രാഷ്ട്രീയത്തിലേക്ക് കടന്നാൽ, നാദാപുരത്തുനിന്നും രണ്ട് തവണ എംഎൽഎയായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട് ബിനോയ് വിശ്വം. 2006-ലെ വിഎസ് അച്യുതാനന്ദൻ സർക്കാരിൽ വനം, ഭവന മന്ത്രിയായിരുന്നു. ഇക്കാലയളവിൽ പ്രശംസകളും വിവാദങ്ങളും അദ്ദേഹത്തെ തേടിവന്നു. 2018ൽ രാജ്യസഭാ എംപിയായി. നിലവിൽ സിപിഐ കേന്ദ്രകമ്മിറ്റി അംഗവും എഐടിയുസി വർക്കിങ് പ്രസിഡന്റുമാണ്.

AITUC സംസ്ഥാന സെക്രട്ടറിയായിരുന്ന അദ്ദേഹം വിവിധ ട്രേഡ് യൂണിയനുകളുടെ ഭാരവാഹി തുടങ്ങിയ ചുമതലകളും നിർവഹിച്ചിട്ടുണ്ട്. വായന ഏറെ ഇഷ്ടപ്പെടുന്ന ബിനോയ് വിശ്വം വനം മന്ത്രിയായിരുന്ന കാലത്ത് നിരവധി പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ജനയുഗത്തിൽ സബ് എഡിറ്ററായിരുന്ന ബിനോയ് വിശ്വം പിന്നീട് അതിന്റെ പത്രാധിപരായി പുറമെ ശാന്ത സ്വഭാവക്കാരനും ഉള്ളിൽ കർക്കശ നിലപാടുകാരനുമായ പാർട്ടി സെക്രട്ടറി സിപിഐയെ രാകി മിനുക്കുമോ എന്നത് കണ്ടറിയേണ്ടി വരും.

Advertisement