മാനന്തവാടി: വീണ്ടും പോലീസ് ക്രൂരത സംബന്ധിച്ച വെളിപ്പെടുത്തല്‍ പുറത്ത്. മാസ്ക് ശരിയായി വയ്ക്കാത്തതിന് മാനന്തവാടിയില്‍ പോലീസിന്റെ ക്രൂരമർദ്ദനം ഏറ്റുവാങ്ങിയെന്ന് യുവാക്കള്‍.
2021 ലാണ് മാനന്തവാടി സ്വദേശികളായ ഇക്ബാലുദ്ദീൻ, ഷമീർ എന്നിവർക്ക് നേരെ മർദ്ദനം ഉണ്ടായത്. ഇക്ബാലുദ്ദീന്റെ മുഖത്തെ എല്ല് പോലീസ് ഇടിച്ചു തകർത്തു. മർദ്ദനത്തില്‍ ഇക്ബാലുദ്ദീൻ്റെ പല്ലും തകർന്നിരുന്നു. തലപ്പുഴ സിഐ ആയിരുന്ന പികെ ജിജീഷ്, എസ്‌ഐ പി.ജെ ജിമ്മി എന്നിവർക്കെതിരെയാണ് ആരോപണം ഉയർന്നിരിക്കുന്നത്. എന്നാല്‍ ഇക്ബാലുദ്ദീൻ പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ചെന്നും സ്റ്റേഷനില്‍ വച്ച് ഭിത്തിയില്‍ ഇടിച്ച് പരിക്ക് സ്വയം ഉണ്ടാക്കിയതെന്നുമാണ് പോലീസ് വാദം. മാവോയിസ്റ്റ് ഭീഷണി ഉന്നയിച്ച് സിസിടിവി ദൃശ്യങ്ങള്‍ നല്‍കാൻ ആവില്ലെന്നും പോലീസ് വ്യക്തമാക്കുന്നു. ക്രൂരമായി മർദ്ദിച്ച ഉദ്യോഗസ്ഥർക്കെതിരെ കർശനശിക്ഷ ആവശ്യപ്പെട്ട് യുവാക്കള്‍ കോടതിയെ സമീപിച്ചിരിക്കുകയാണ്. സി ഐ പി കെ ജിജീഷിനെതിരെ കോഴിക്കോടും കാസർകോടും മർദ്ദന ആരോപണങ്ങളുമുണ്ട്.






































