ക്യാംപയിന്‍ ഫലം കാണുന്നു, മലപ്പുറത്ത് ഗാർഹിക പ്രസവങ്ങളിൽ വൻ കുറവ്

Advertisement

കേരളത്തില്‍ ഏറ്റവും കൂടുതൽ ഗാർഹിക പ്രസവങ്ങൾ നടന്നിരുന്ന ജില്ല എന്ന പേരു ദോഷം മാറ്റാന്‍ മലപ്പുറത്തിന്‍റെ തീവ്രശ്രമം, ജില്ലയില്‍ ഗാര്‍ഹിക പ്രസവങ്ങള്‍ക്കെതിരെ ലോകാരോഗ്യദിനമായ ഏപ്രില്‍ ഏഴിന് ആരാഗ്യവകുപ്പ് ആരംഭിച്ച ക്യാംപയിന്‍റെ ഫലമാണ് ഗണ്യമായ രീതിയില്‍ ഗാർഹിക പ്രവസവങ്ങൾ കുറയാന്‍ കാരണം. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വീട്ടില്‍ പ്രസവം നടക്കുന്ന ജില്ല മലപ്പുറമാണ്. കോഴിക്കോട്, പാലക്കാട്, തൃശൂര്‍, ആലപ്പുഴ എന്നീ ജില്ലകളിലായി 13-ലധികം ഗാര്‍ഹിക പ്രസവങ്ങള്‍ ഇതിനികം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും ആരോഗ്യ വകുപ്പിന്‍റെ കണക്കുകള്‍ സൂചിപ്പിക്കുന്നു.

ഇത്തരമൊരു സവിശേഷ സാഹചര്യത്തില്‍ ആശുപത്രിയിലെ പ്രസവം 100 % ആക്കുന്നതിനുള്ള സാമൂഹ്യ ഇടപെടലുക്കായി ബൃഹത്തായ ക്യാംപയിന്‍ എന്ന നിലയ്ക്കാണ് ഗാര്‍ഹിക പ്രസവത്തിനെതിരെ ആരോഗ്യ വകുപ്പിന്‍റെ നേതൃത്വത്തില്‍ മലപ്പുറം ജില്ല കേന്ദ്രീകരിച്ച് പ്രചാരണ പരിപാടികള്‍ സംഘടിപ്പിച്ചത്. ജില്ലയില്‍ ഉടനീളം ആശുപത്രിയില്‍ പ്രസവിക്കുന്നത് കൊണ്ടുള്ള ഗുണങ്ങളെ കുറിച്ചും കുഞ്ഞിന്‍റെ ആരോഗ്യ സംരക്ഷണത്തെക്കുറിച്ചും ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തി.

ക്യാംപയിൻ തുടങ്ങുന്നതിന് മുൻപുള്ള 2025 ജനുവരി, ഫെബ്രുവരി, മാർച്ച് എന്നീ മാസങ്ങളിലായി 61 ഗാർഹിക പ്രസവങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നത്. ജനുവരിയിൽ 25, ഫെബ്രുവരിയിൽ 13, മാർച്ചിൽ 23 എന്നിങ്ങനെയായിരുന്നു കണക്കുകൾ. എന്നാല്‍, ക്യാംപയിൻ തുടങ്ങിയ ഏപ്രില്‍ മാസത്തിൽ വെറും ആറ് ഗാര്‍ഹിക പ്രസവങ്ങൾ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. മെയില്‍ മൂന്നും ജൂണില്‍ നാലും, ജൂലൈയിൽ അഞ്ചും ഗാര്‍ഹിക പ്രസവങ്ങൾ മാത്രമാണ് പിന്നീടുള്ള മാസങ്ങളില്‍ മലപ്പുറം ജില്ലയില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതെന്ന് ആരോഗ്യ വകുപ്പിന്‍റെ കണക്കുകൾ പറയുന്നു.

കോഡൂരില്‍, വീട്ടില്‍ പ്രസവിച്ച യുവതി പ്രസവത്തെ തുടര്‍ന്ന് മരിച്ചതിന്‍റെ പിന്നാലെയാണ് ആരോഗ്യവകുപ്പ് ജില്ലയില്‍ ഗാര്‍ഹിക പ്രസവങ്ങള്‍ക്കെതിരെ വിപുലമായ ക്യാംപയിന്‍ ആരംഭിച്ചത്. ആശുപത്രികളിലെ പ്രസവം പ്രോത്സാഹിപ്പിക്കുന്നതിനായി ‘കുഞ്ഞോമന ജനിക്കേണ്ടത് ഏറ്റവും സുരക്ഷിത കരങ്ങളില്‍, പ്രസവം സുരക്ഷിതമാക്കാന്‍ ആശുപത്രി തന്നെ തെരഞ്ഞെടുക്കാം’ എന്ന് തുടങ്ങിയ ക്യാംപയിനാണ് ആരോഗ്യവകുപ്പ് സംഘടിപ്പിച്ചികുന്നത്.

പിന്നാക്ക സാമൂഹ്യ സാഹചര്യങ്ങള്‍, കുടിയേറ്റം, ഗതാഗത സൗകര്യക്കുറവ്, ആശുപത്രിയിലെ പ്രസവത്തിന്‍റെ ഭാരിച്ച ചെലവ്, ആശുപത്രിയിലെ മോശം അനുഭവങ്ങള്‍, അലോപ്പതിയോടുള്ള എതിര്‍പ്പ്, നാച്ചുറോപതി, അക്യുപങ്ചര്‍ ചികിത്സകളിലുള്ള വിശ്വാസം എന്നിങ്ങനെ പലവിധ കാരണങ്ങളാണ് വീട്ടിലെ പ്രസവത്തിന് പിന്നിലുള്ളതെന്ന് ആരോഗ്യവകുപ്പ് ചൂണ്ടിക്കാട്ടുന്നു.

പട്ടിക ഒന്ന്
വര്‍ഷം എണ്ണം
2020-21 257
2021-22 258
2022-23 266
2023-24 253
2024-25 191

കഴിഞ്ഞ അഞ്ച് വര്‍ഷങ്ങളിലായി ജില്ലയില്‍ നടന്ന ഗാര്‍ഹിക പ്രസവങ്ങളുടെ കണക്കുകളാണ് പട്ടിക ഒന്ന് കൊടുത്തിരിക്കുന്നത്. ഇതില്‍ മാറാക്കര-19, പൂക്കോട്ടൂര്‍- 21, വളവന്നൂര്‍- 47, വേങ്ങര-24 എന്നിങ്ങനെയാണ് വിവിധ ആരോഗ്യ ബ്ലോക്കുകള്‍ക്ക് കീഴില്‍ കഴിഞ്ഞ വര്‍ഷം നടന്ന ഗാര്‍ഹിക പ്രസവങ്ങളുടെ എണ്ണം. ഗ്രാമപ്രദേശങ്ങളില്‍ 87 %, നഗരങ്ങളില്‍ 13 % എന്നിങ്ങനെയാണ് ഗാര്‍ഹിക പ്രസവങ്ങളുടെ നിരക്ക്. പ്രവസത്തെ തുടർന്ന് ശിശുമരണങ്ങള്‍ കുറയ്ക്കുന്നതിന്‍റെ ഭാഗമായി കുഞ്ഞുങ്ങള്‍ക്ക് യഥാസമയം പ്രതിരോധ കുത്തിവെപ്പുകള്‍ നല്‍കുന്നതിനായുള്ള പ്രചാരണ പരിപാടികളും ഇതിനൊപ്പം നടത്തിയിരുന്നു.

പ്രചാരണ പരിപാടികളുടെ ഭാഗമായി ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ മതനേതാക്കളുടെ യോഗം വിളിച്ചിരുന്നു. കുഞ്ഞോമന ജനിക്കേണ്ടത് ഏറ്റവും സുരക്ഷിത കരങ്ങളില്‍, പ്രസവം സുരക്ഷിതമാക്കാന്‍ ആശുപത്രി തന്നെ തെരഞ്ഞെടുക്കാം എന്ന ഈ സന്ദേശം ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് വീട്ടിലെ പ്രസവം കൂടുതലുള്ള ജില്ലയിലെ വിവിധ പ്രാദേശിക സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് ബോധവല്‍ക്കരണ നാടകങ്ങള്‍, വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ നയിക്കുന്ന സെമിനാറുകള്‍, സാമൂഹിക സാംസ്‌കാരിക നേതാക്കളെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ചര്‍ച്ചകള്‍, മറ്റ് വിവിധ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍, ജനകീയ റാലികള്‍, കൂട്ടനടത്തം തുടങ്ങിയ ബോധവത്ക്കരണ പരിപാടികളും സംഘടിപ്പിച്ചു.

Advertisement