കണ്ണൂരില്‍ സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് ഒരാൾ കൊല്ലപ്പെട്ടു

Advertisement

കണ്ണൂർ. കണ്ണപുരം കീഴറയിൽ വാടക വീട്ടിൽ സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് ഒരാൾ കൊല്ലപ്പെട്ടു. ചാലാട് സ്വദേശി മുഹമ്മദ് ആഷാം ആണ് കൊല്ലപ്പെട്ടത്. സ്ഫോടക വസ്തുക്കൾ നിർമിച്ച് ശേഖരിച്ചതിൽ മാട്ടൂൽ സ്വദേശി അനൂപ് മാലികിനെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിന് ശേഷം ഒളിവിൽപോയ അനൂപിനെ കാഞ്ഞങ്ങാട് നിന്നാണ് പിടികൂടിയത്.

പുലർച്ചെ രണ്ട് മണിയോടെയാണ് കീഴറ സ്വദേശി ഗോവിന്ദന്റെ ഉടമസ്ഥതയിലുള്ള വീട്ടിൽ വൻ സ്ഫോടനമുണ്ടായത്. പൊട്ടിത്തെറിയുടെ ആഘാതത്തിൽ വീട്‌ പൂർണമായി തകർന്നു. നിലംപതിച്ച വീടിന്റെ അവശിഷ്ടങ്ങൾക്കിടയിൽ നിന്നാണ് മുഹമ്മദ്‌ ആഷാമിന്റെ മൃതദേഹം പുറത്തെടുത്തത്. പൊലീസ് എത്തി നടത്തിയ പരിശോധനയിൽ പൊട്ടിത്തെറിച്ചത് ഉഗ്രശേഷിയുള്ള സ്ഫോടക വസ്തുകളെന്ന് കണ്ടെത്തി.

പയ്യന്നൂരിൽ സ്പെയർ പാർട്സ് കട നടത്തുന്നയാളെന്ന് വിശ്വസിപ്പിച്ചാണ് അനൂപ് വീട്‌ വാടകക്ക് എടുത്തതെന്നാണ് വീട്ടുടമസ്ഥയുടെ പ്രതികരണം.

അനൂപിന്റെ നിർദേശത്തിന് അനുസരിച്ച് സ്ഫോടക വസ്തുകൾ നിർമിച്ചു എത്തിച്ചുനൽകുന്നത് കൊല്ലപ്പെട്ട ആഷാമാണെന്നാണ് കണ്ടെത്തൽ. അനൂപ് മാലിക് ആർക്കുവേണ്ടിയാണ് സ്ഫോടക വസ്തുകൾ നിർമിക്കുന്നത് എന്നതിൽ വ്യക്തത ഉണ്ടായിട്ടില്ല. ഇതിനായി ഇയാളെ പൊലീസ് വിശദമായി ചോദ്യം ചെയ്യും. അനൂപിനെതിരെ വിവിധ സ്റ്റേഷനുകളിലായി സ്ഫോടക വസ്തു നിയമപ്രകാരമുള്ള ആറ് കേസുകൾ നിലവിലുണ്ട്.

Advertisement