തിരുവനന്തപുരം.കേരള സർവകലാശാല രജിസ്ട്രാർ ഡോ. കെ എസ് അനിൽകുമാറിന് ശമ്പളം നൽകരുതെന്ന വിസിയുടെ നിർദേശം നടപ്പാക്കി യൂണിവേഴ്സിറ്റി.കഴിഞ്ഞ മാസത്തെ ശമ്പളം ഇതുവരെയും നൽകിയില്ല. ഹൈക്കോടതി വിധിക്ക് ശേഷം തുടർനടപടിയെന്ന് ഇടത് സിൻഡിക്കേറ്റ് അംഗങ്ങൾ.
കേരള സർവകലാശാലയിൽ രജിസ്ട്രാർ കെ എസ് അനിൽകുമാറിനെ വിടാതെ വൈസ് ചാൻസിലർ ഡോ. മോഹനൻ കുന്നുമ്മൽ.
രജിസ്ട്രാർക്കെതിരായ നടപടി കടുപ്പിക്കുന്നതിന്റെ ഭാഗമായി ശമ്പളം
തടഞ്ഞു വെക്കുമെന്ന വൈസ് ചാൻസിലറുടെ തീരുമാനം നടപ്പിലായി.
സസ്പെൻഷനിൽ ആയ ഉദ്യോഗസ്ഥന് ശമ്പളം നൽകേണ്ടതില്ല എന്നും സസ്പെൻഷൻ കാലയളവിലെ അലവൻസ് മാത്രം നൽകിയാൽ മതി എന്നും ഫിനാൻസ് ഓഫീസർക്ക് വിസി ഉത്തരവ് നൽകിയിരുന്നു. പിന്നാലെ രജിസ്ട്രാറുടെ ജൂലൈ മാസത്തെ ശമ്പളം തടഞ്ഞു.രണ്ട് ഘട്ടങ്ങളിലായിട്ടാണ് സർവ്വകലാശാലയിൽ ശമ്പള വിതരണം നടക്കുക. ആദ്യത്തേത് ഒന്നാം തീയതിയും രണ്ടാമത്തേത് ആറാം തീയതിയും. ഈ രണ്ടു പട്ടികകളിലും കെ എസ് അനിൽകുമാർ ഉൾപ്പെട്ടില്ല. വൈസ് ചാൻസിലറുടെ തീരുമാനത്തിൽ സിൻഡിക്കേറ്റിന് കടുത്ത വിയോജിപ്പുണ്ടെങ്കിലും ഹൈക്കോടതി വിധി വരും വരെ കാക്കനാണ് തീരുമാനം.കോടതിയിൽ നിന്ന് അനുകൂല തീരുമാനം ഉണ്ടാകും എന്ന പ്രതീക്ഷയിലാണ് രജിസ്ട്രാറും സിൻഡിക്കേറ്റും.





































