പി എസ് സുപാൽ  സി പി ഐ  കൊല്ലം ജില്ലാ സെക്രട്ടറി, ജില്ലാ സമ്മേളനം സമാപിച്ചു

Advertisement

കൊല്ലം: സിപിഐ ജില്ലാ സെക്രട്ടറിയായി പി എസ് സുപാലിനെ തെര‍ഞ്ഞെടുത്തു. ആറ് കാന്‍ഡിഡേറ്റ് മെമ്പര്‍മാര്‍ ഉള്‍പ്പെടെ 64 അംഗ ജില്ലാ കൗണ്‍സിലിനെയും 88 അംഗ സംസ്ഥാന സമ്മേളന പ്രതിനിധികളെയും തെരഞ്ഞെടുത്തു. സമ്മേളനത്തില്‍ സംസ്ഥാന നേതൃത്വത്തില്‍ നിന്ന് പങ്കെടുത്ത പി വസന്തം, ജെ ചിഞ്ചുറാണി, മുല്ലക്കര രത്നാകരന്‍, ആര്‍ രാജേന്ദ്രന്‍, കെ ആര്‍ ചന്ദ്രമോഹനന്‍, ചിറ്റയം ഗോപകുമാര്‍ എന്നിവര്‍ അഭിവാദ്യപ്രസംഗങ്ങള്‍ നടത്തി. പ്രവര്‍ത്തന റിപ്പോര്‍ട്ടിന്മേല്‍ നടന്ന ചര്‍ച്ചകള്‍ക്ക് ജില്ലാ സെക്രട്ടറി പി എസ് സുപാല്‍ മറുപടി പറഞ്ഞു. തുടര്‍ന്ന് റിപ്പോര്‍ട്ടും കണക്കും സമ്മേളനം അംഗീകരിച്ചു. പി എസ് നിധീഷ് ക്രെഡന്‍ഷ്യല്‍ റിപ്പോര്‍ട്ടും അഡ്വ. എസ് വേണുഗോപാല്‍ പ്രമേയങ്ങളും അവതരിപ്പിച്ചു. പ്രസീഡിയത്തിനുവേണ്ടി എ മന്മഥന്‍നായരും സംഘാടക സമിതിക്കുവേണ്ടി കൊല്ലം മണ്ഡലം സെക്രട്ടറി അഡ്വ. എ രാജീവും നന്ദി പറഞ്ഞു. പ്രൊഫ എം കെ സാനു മാസ്റ്ററുടെ നിര്യാണത്തില്‍ സമ്മേളനം അനുശോചിച്ചു. ഇന്റര്‍നാഷണല്‍ ഗാനം ആലപിച്ച് മുദ്രാവാക്യം വിളിയോടെയാണ് സമ്മേളനം സമാപിച്ചത്.

എഐഎസ്എഫ്-എഐവൈഎഫ് സംഘടനകളിലൂടെയാണ് പി എസ് സുപാല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലേക്ക് വന്നത്. പിതാവായ പി കെ ശ്രീനിവാസന്‍ പുനലൂര്‍ നിയോജകമണ്ഡലത്തില്‍ നിന്ന് 1996ല്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുകയും തെരഞ്ഞെടുപ്പ് വിജയം അറിയുന്നതിന് തൊട്ടുമുമ്പ് മരണമടയുകയും ചെയ്തതതിനെ തുടര്‍ന്നുണ്ടായ ഉപതെരഞ്ഞെടുപ്പില്‍ മത്സരിച്ച് ആദ്യമായി എംഎല്‍എയായി. 2001ലും 2021ലും അദ്ദേഹം വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. എഐവൈഎഫിന്റെ സംസ്ഥാന സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. നിരവധി സമരങ്ങളില്‍ പങ്കെടുത്തു. കിസാന്‍സഭയുടെ ജില്ലാ പ്രസിഡന്റായി. കഴിഞ്ഞ ജില്ലാ സമ്മേളനം സുപാലിനെ ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്തു. ഭാര്യ: റീന. മക്കള്‍: ദേവി നീലിന, ദേവി നിരഞ്ജന.

Advertisement