കൊട്ടാരക്കരയിൽ സമരത്തിനിടെ പോലീസിനെ ആക്രമിച്ച 20 ട്രാൻസ്ജെൻഡേഴ്സ് റിമാൻഡിൽ

906
Advertisement

കൊട്ടാരക്കര: ട്രാൻസ് ജെൻഡേഴ്സ് നടത്തിയ സമരം അക്രമാസക്തമായതിനെ തുടർന്ന് പോലീസിനെ ആക്രമിച്ചെന്ന കേസിൽ 20 ട്രാൻസ് ജൻഡേഴ്സ് റിമാൻഡിൽ. ഇന്നലെയുണ്ടായ
സോഡാ കുപ്പിയേറിൽ കൊട്ടാരക്കര സി.ഐക്കും, വനിതാ പൊലീസിനും ലാത്തിച്ചാർജിൽ സമരക്കാർക്കും പരുക്കേറ്റിരുന്നു.
2021 ൽ കൊട്ടാരക്കരയിൽ വാഹന ഗതാഗതം തടസപ്പെടുത്തിയതിലെ 6 ട്രാൻസ്‌ജെൻഡേഴ്സിനെതിരെയുള്ള കേസിൽ അറസ്റ്റ് വാറന്റ് ആയതിൽ പ്രതിഷേധിച്ചായിരുന്നു മാർച്ച്.
നാല് വർഷം മുമ്പുള്ള കേസുകൾ റദ്ദാക്കുകയും കേസെടുത്ത പോലീസ് ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കുകയും വേണമെന്നാവശ്യപ്പെട്ടാണ് ജില്ലാകൂട്ടായ്മയുടെ നേതൃത്വത്തിൽ കൊട്ടാരക്കരയിൽ എസ്പി ഓഫീസിലേക്കു മാർച്ച് നടത്തിയത്. പൊലീസ് തടഞ്ഞതോടെ പ്രവർത്തകർ ഗാന്ധിമുക്കിൽ റോഡ് ഉപരോധിച്ചു.

നേതാക്കളുമായി എസ്പി ഓഫീസിൽ ചർച്ച നടക്കുന്നതിനിടെ ഉപരോധത്തിനിടയിലൂടെ കടന്നു പോകാൻ ശ്രമിച്ച ബൈക്ക് യാത്രക്കാരനെ വലിയ കല്ലുപയോഗിച്ച് അക്രമിക്കാൻ സമരക്കാരിൽ ചിലർ ശ്രമിച്ചത് പോലീസ് തടഞ്ഞതോടെയാണ് സംഘർഷമുണ്ടായത്. പ്രകോപിതരായ പ്രവർത്തകർ വനിതാ പൊലീസിന്റെ ലാത്തി പിടിച്ചു വാങ്ങി പോലീസുകാരെ അക്രമിച്ചു. വാഹനങ്ങൾക്കു നേരെയും അക്രമമുണ്ടായി. സമീപമുള്ള കടയിലെ സോഡാകുപ്പികൾ കൊണ്ട് പൊലീസുകാരെ എറിഞ്ഞു. ഇതിനിടയിലാണ് സിഐയ്ക്കും ഏറു കിട്ടിയത്. തലയിൽ ആറു തുന്നി കെട്ടുണ്ട്. സമരക്കാരെ പിരിച്ചു വിടാൻ ലാത്തി വീശിയതിൽ നിരവധി സമരക്കാർക്കു പരിക്കുപറ്റി. ഏറെ നേരത്തെ സംഘർഷത്തിനൊടുവിൽ കൂടുതൽ പൊലീസെത്തിയാണ് സ്ഥിതി നിയന്ത്രണവിധേയമാക്കിയത്. പരുക്കേറ്റ പൊലീസുകാരെ താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. അറസ്റ്റിലായ ഇരുപതോളം സമരക്കാരെ കുന്നിക്കോട് പൊലീസ് സ്‌റ്റേഷനിലേക്കു മാറ്റിയിരുന്നു. ഇവരെ പിന്നീട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുകയായിരുന്നു.

Advertisement