ഇടുക്കി.വനിത പോലീസുകാർ വസ്ത്രം മാറുന്ന മുറിയിൽ ഒളി ക്യാമറ വച്ച് ദൃശ്യങ്ങൾ പകർത്തിയ സഹപ്രവർത്തകൻ അറസ്റ്റിൽ. ഇടുക്കി വണ്ടിപ്പെരിയാർ പോലീസ് സ്റ്റേഷനിലെ സിപിഒ വൈശാഖാണ് നഗ്നദൃശ്യങ്ങൾ പകർത്തിയത്. ഇതേ സ്റ്റേഷനിലെ പോലീസുകാരിയുടെ നഗ്നദൃശ്യങ്ങൾ അയച്ചു നൽകി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. പരാതിക്ക് പിന്നാലെ വൈശാഖിനെ ജില്ലാ പോലീസ് മേധാവി സസ്പെൻഡ് ചെയ്തു.
വണ്ടിപ്പെരിയാർ പോലീസ് സ്റ്റേഷനോട് ചേർന്ന് വനിതാ പോലീസുകാർക്ക് വസ്ത്രം മാറുന്നതിനുള്ള മുറിയിലാണ് വൈശാഖ് ഒളിക്യാമറ സ്ഥാപിച്ചത്. ഇതേ സ്റ്റേഷനിലെ പോലീസുകാരിക്ക് തന്നെ ഒളിക്യാമറ ദൃശ്യങ്ങൾ വൈശാഖ് ഫോണിലൂടെ അയച്ചു നൽകുകയും ചെയ്തു. ഇതോടെയാണ് സംഭവങ്ങൾ പുറത്തറിയുന്നത്. വൈശാഖ് നഗ്നദൃശ്യങ്ങൾ അയച്ചു ഭീഷണിപ്പെടുത്തിയ പോലീസുകാരി കട്ടപ്പന വനിതാ സെല്ലിൽ പരാതി നൽകി. വനിതാ സെല്ലിന്റെ നിർദ്ദേശപ്രകാരം കേസെടുത്ത സൈബർ പോലീസ് ആണ് വൈശാഖിനെ അറസ്റ്റ് ചെയ്തത്. ഇയാളുടെ ഫോണിൽ കൂടുതൽ പോലീസ്കാരുടെ നഗ്നദൃശ്യങ്ങൾ ഉണ്ട് എന്നാണ് വിവരം. സൈബർ പോലീസ് ഫോൺ വിശദമായി പരിശോധിക്കും. സംഭവത്തിൽ ഇടുക്കി ജില്ലാ പോലീസ് മേധാവി റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. അന്വേഷണ വിധേയമായി വൈശാഖിനെ സസ്പെൻഡ് ചെയ്തിട്ടുണ്ട്. അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കിയ വൈശാഖിനെ റിമാൻഡ് ചെയ്തു. കൂടുതൽ തെളിവെടുപ്പിനും ചോദ്യംചെയ്യലിനുമായി വീണ്ടും കസ്റ്റഡിയിൽ വാങ്ങും.